യുഎസില്‍ നാളിതുവരെ രേഖപ്പെടുത്തിയിരിക്കുന്ന കോവിഡ് കേസുകള്‍ 25 മില്യണ്‍ കവിഞ്ഞുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. കോവിഡ് കേസുകളുടെയും മരണങ്ങളുടെയും കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും പരിതാപകരമായ അവസ്ഥയിലുള്ള രാജ്യമെന്ന നിലയില്‍ നിന്നും യുഎസിന് ഇനിയും മോചനം ലഭിച്ചിട്ടില്ലെന്നിരിക്കേയാണ് മൊത്തം കേസുകള്‍ 25 മില്യണ്‍ കവിഞ്ഞിരിക്കുന്നത്.
ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഓരോ നാല് കേസുകളിലും ഒന്ന് യുഎസിലാണെന്ന വിധത്തിലുള്ള ഭീതിദമായ അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ ലോകത്തിലെ അഞ്ചിലൊന്ന് കോവിഡ് മരണങ്ങളും യുഎസിലാണുണ്ടായിരിക്കുന്നത്. യുഎസ് കഴിഞ്ഞാല്‍ കോവിഡ് കേസുകളുടെ കാര്യത്തില്‍ 10.7 മില്യണ്‍ കേസുകളുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. യുഎസില്‍ സമീപദിവസങ്ങളിലായി പുതിയ കേസുകള്‍ കുറഞ്ഞ് വരുന്നത് മാത്രമാണ് ഏക ആശ്വാസം.
കഴിഞ്ഞ വാരത്തില്‍ ശരാശരി 1,76,000 കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി ആദ്യം ഇത് 2,44,000 ആയിരുന്നുവെന്നറിയുമ്പോഴാണ് ഇക്കാര്യത്തിലെ കുറവ് വ്യക്തമാകുന്നത്. രാജ്യത്തെ ആദ്യ കോവിഡ് കേസ് ഏതാണ്ട് ഒരു വര്‍ഷം മുമ്പായിരുന്നു ചികിത്സിച്ചിരുന്നത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കോവിഡിനെ യുക്തിരഹിതമായും നിരുത്തരവാദിത്വപരമായും കൈകാര്യം ചെയ്തതാണ് യുഎസില്‍ കോവിഡ് സ്ഥിതി ഇത്രയധികം വഷളായതെന്ന ആരോപണം ശക്തമാണ്. എന്നാല്‍ പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് വര്‍ധിച്ച മുന്‍ഗണനയേകി അടിയന്തിര നീക്കങ്ങള്‍ ആരംഭിച്ചതും രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പുരോഗതിക്കുന്നതും മാത്രമാണ് ഏക ആശ്വാസം.