മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തിലെ ഡ്രൈവറുടെ ശിക്ഷ അപ്പീല്‍കോടതി വെട്ടിക്കുറച്ചു
മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തിലെ ഡ്രൈവറുടെ ശിക്ഷ അപ്പീല്‍കോടതി വെട്ടിക്കുറച്ചു. ഒമാന്‍ സ്വദേശിയുടെ ശിക്ഷയാണ് ഏഴ് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി ചുരുക്കിയത്. അതേസമയം, 50 ലക്ഷം ദിര്‍ഹം പിഴയും 34 ദശലക്ഷം ദിര്‍ഹം ബ്ലഡ് മണിയും നല്‍കണമെന്ന വിധിയില്‍ മാറ്റമില്ല.
തടവുകാലയളവ് വെട്ടിക്കുറച്ച അപ്പീല്‍ കോടതി, നഷ്ടപരിഹാര തുക മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കൈമാറാനും നിര്‍ദേശിച്ചു. എന്നാല്‍, ഡ്രൈവറെ ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി നാടുകടത്തണമെന്ന വിധിയും കോടതി റദ്ദാക്കി. 2019 ജൂലൈയിലാണ് ഡ്രൈവര്‍ക്കെതിരായ വിധി വന്നത്. ഏഴ് വര്‍ഷം തടവും 50 ലക്ഷം ദിര്‍ഹം പിഴയും ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് റദ്ധ് ചെയ്യാനുമായിരുന്നു ട്രാഫിക് കോടതിയുടെ വിധി. ഇതിനെതിരെയാണ് ഡ്രൈവര്‍ അപ്പീല്‍ നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ സ്ഥാപിച്ച ഡിവൈഡറുകളാണ് അപകടത്തിന് കാരമെന്നായിരുന്നു ഡ്രൈവറുടെ വാദം.
2019 ജൂണ്‍ ആറിനാണ് ദുബൈയില്‍ എട്ട് മലയാളികളുടെ ജീവനെടുത്ത അപകടമുണ്ടായത്. മരിച്ച 17 പേരില്‍ 12ഉം ഇന്ത്യക്കാരായിരുന്നു. പെരുന്നാള്‍ സന്തോഷങ്ങള്‍ക്കിടെ ഒമാനിലെ മസ്‌കത്തില്‍ നിന്ന് 31 യാത്രക്കാരുമായി വന്ന മുവാസലാത്ത് ബസ് റാഷിദീയയിലെ സൈന്‍ബോര്‍ഡില്‍ ഇടിച്ചായിരുന്നു അപകടം.