ഹോട്ടല്‍ ക്വാറന്റീന്‍ ഭീമമായ തുക വിദേശ യാത്രികരില്‍നിന്നും ഈടാക്കപ്പെടുന്നു ; ബജറ്റ് ഹോട്ടലുകളില്‍ ക്വാറന്റീന്‍ സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുക്മയുടെ നിവേദനം

ഹോട്ടല്‍ ക്വാറന്റീന്‍ ഭീമമായ തുക വിദേശ യാത്രികരില്‍നിന്നും ഈടാക്കപ്പെടുന്നു ; ബജറ്റ് ഹോട്ടലുകളില്‍ ക്വാറന്റീന്‍ സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുക്മയുടെ നിവേദനം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നും, 'റെഡ് സോണി'ല്‍പെടുന്ന ഇതര വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ പത്തുദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ പാലിക്കണമെന്ന യു കെ സര്‍ക്കാരിന്റെ കര്‍ക്കശ്ശ നിര്‍ദ്ദേശം അപ്രതീക്ഷിതമായ കനത്ത സാമ്പത്തിക ഭാരമാണ് യാത്രക്കാരില്‍ വരുത്തി വച്ചിരിക്കുന്നത്.

പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ചെലവിലേക്കായി ആയിരത്തി എഴുനൂറ്റി അന്‍പത് പൗണ്ടാണ് മുന്‍കൂറായി യാത്രക്കാര്‍ അടക്കേണ്ടിവരുന്നത്. കുറഞ്ഞത് മൂന്ന് പേരുള്ള ഒരു കുടുംബം ഹോട്ടല്‍ ക്വാറന്റീന് മാത്രമായി ആറായിരത്തോളം പൗണ്ട് അപ്രതീക്ഷിതമായി ചെലവാക്കേണ്ടി വരിക എന്നത് ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്.

ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം എന്നനിലയിലും, സാധാരണക്കാര്‍ക്ക് വലിയൊരു സമാശ്വാസം എന്നനിലയിലും, ഹോട്ടല്‍ ക്വാറന്റീന് ബജറ്റ് ഹോട്ടലുകളും കൂടി അനുവദിക്കുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് യുക്മ ആവശ്യപ്പെടുകയാണ്. ഇത് സംബന്ധിച്ച നിവേദനം ബന്ധപ്പെട്ട അധികാരികള്‍ക്ക് യുക്മ ദേശീയ സമിതി സമര്‍പ്പിച്ചു.

ഹോട്ടല്‍ ക്വാറന്റീന്‍ സംബന്ധിച്ച് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകളില്‍ അയവ് വരുത്തിക്കുവാനും, യാത്രക്കാരുടെ സൗകര്യാര്‍ത്ഥമുള്ള ഹോട്ടലുകള്‍ തിരഞ്ഞെടുത്ത് താമസമൊരുക്കുവാന്‍ സാധിക്കുന്ന തരത്തില്‍ വ്യവസ്ഥയില്‍ അയവ് വരുത്തണമെന്നും യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ ഗവണ്‍മെന്റിന് നല്കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ദിവസം അന്‍പത് പൗണ്ടിനും നൂറ് പൗണ്ടിനും ഇടയില്‍ ചെലവ് വരുന്ന ഹോട്ടലുകളില്‍ കൂടി ക്വാറന്റീന്‍ സൗകര്യം അനുവദിക്കുകയാണെങ്കില്‍, ഈ ഇനത്തില്‍ ഒരു കുടുംബത്തിന് വരുന്ന ചെലവ് പകുതിയായി കുറക്കാനാവുമെന്ന് യുക്മ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.


അലക്‌സ് വര്‍ഗീസ്

(യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)

Other News in this category



4malayalees Recommends