അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സൈന്യത്തിന്റെ പിന്‍മാറ്റത്തില്‍ പ്രസിഡന്റ് ജോ ബൈഡനെ കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പൗരന്‍മാരെയും, സൈനിക ഉപകരണങ്ങളും സുരക്ഷിതമായി മാറ്റുന്നതിന് മുന്‍പ് സൈന്യത്തെ പിന്‍വലിച്ചതിന്റെ പേരിലാണ് മുന്‍ പ്രസിഡന്റിന്റെ വിമര്‍ശനം.
'ഇത്തരം ഒരു അവസ്ഥ രാജ്യം ഇതിന് മുന്‍പ് കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല, എത്ര മോശമാണ് നമ്മുടെ അവസ്ഥ, അതിര്‍ത്തിയില്‍ ഒന്ന് നോക്കൂ. അഫ്ഗാനിസ്ഥാനിലാണ് ഏറ്റവും മോശം സംഭവം ഉണ്ടായത്. ആ പിന്‍മാറ്റം ഒട്ടും കാര്യക്ഷമമില്ലാത്തതും, കൈകാര്യം ചെയ്ത രീതി പരാജയവുമായിരുന്നു, ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവമില്ല. ലോകത്തിന് മുന്നില്‍ നമ്മള്‍ നാണംകെട്ടു', ട്രംപ് ആരോപിച്ചു.
2024 തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ക്ക് അടിത്തറ പാകുന്ന തരത്തിലാണ് ട്രംപിന്റെ നീക്കങ്ങള്‍. രാഷ്ട്രീയ അവകാശവാദങ്ങള്‍ ഉന്നയിച്ചതിനൊപ്പം 15 മില്ല്യണ്‍ മെയില്‍-ഇന്‍ ബാലറ്റുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാണാതായെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എമേഴ്‌സണ്‍ കോളേജ് നടത്തിയ സര്‍വ്വെയില്‍ ബൈഡന്റെ പോയിന്റുകളേക്കാല്‍ താന്‍ മുന്നിലാണെന്നത് ചൂണ്ടിക്കാണിച്ച് ന്യൂസ്മാക്‌സ് അഭിമുഖത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടു.
2020 തെരഞ്ഞെടുപ്പില്‍ താന്‍ ബൈഡനെ തോല്‍പ്പിച്ചെന്ന തെളിയാത്ത വാദം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. '2020ല്‍ അയാളെ തോല്‍പ്പിച്ചതാണ്', ട്രംപ് വാദിക്കുന്നു. അഫ്ഗാനിസ്ഥാനിലെ അവസ്ഥ പ്രയോജനപ്പെടുത്തി രാഷ്ട്രീയ വഴിത്താര തുറന്നിടാനാണ് മുന്‍ പ്രസിഡന്റിന്റെ ശ്രമം.
യുഎസ് സൈനിക ഉപകരണങ്ങള്‍ നഷ്ടമാക്കിയതിനെ കുറിച്ചും ട്രംപ് വമ്പന്‍ വാദങ്ങളാണ് ഉയര്‍ത്തുന്നത്. 85 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഉപകരണങ്ങാണ് നഷ്ടമാക്കിയതെന്ന് വാദിച്ചത് ഇക്കുറി 850 ബില്ല്യണ്‍ ആക്കി ഉയര്‍ത്താനും ട്രംപ് മടി കാണിക്കുന്നില്ല.