താലിബാന്റെ അഫ്ഗാന്‍ കീഴടക്കലിന് പിന്നാലെ യുഎസ് സൈന്യം രാജ്യം വിടും മുമ്പ് നടന്നത് സംഭവ ബഹുലമായ കാര്യങ്ങളായിരുന്നു. പെട്ടെന്നുള്ള താലിബാന്റെ മുന്നേറ്റത്തില്‍ യുഎസ് പതറിയിരുന്നു. എങ്കിലും പൗരന്മാരെ തിരിച്ചുകൊണ്ടുപോകാനുള്ള ദൗത്യം കാബൂള്‍ എയര്‍പോര്‍ട്ടില്‍ സൈനീകര്‍ കൃത്യമായി നിര്‍വ്വഹിച്ചു. എന്നാല്‍ ഐഎസിന്റെ ആക്രമണത്തോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.
രാജ്യം വിടാന്‍ കൊതിച്ച് എയര്‍പോര്‍ട്ടിലേക്കെത്തിയ സാധാരണക്കാരായ 170 ഓളം അഫ്ഗാന്‍കാരേയും 13 സെര്‍വീസ് അംഗങ്ങളുമാണ് നഷ്ടമായത്. യുഎസ് ട്രൂപ്പിന് വലിയ നഷ്ടമായ സംഭവത്തില്‍ തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തിരിച്ചടിയില്‍ നഷ്ടമായത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പേരുമാണെന്നാണ് റിപ്പോര്‍ട്ട്.
യുഎസിന്റെ തിടുക്കം പിടിച്ചുള്ള അക്രമം ഫലം കണ്ടില്ലെന്നാണ് മാധ്യമങ്ങളുടെ വിമര്‍ശനം. ഖൊറാസന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി കേന്ദ്ര പ്രവിശ്യയിലാണ് യുഎസ് ആക്രമണം നടത്തിയത്. എന്നാല്‍ വീഡിയോകളുടേയും സാക്ഷികളുടേയും അടിസ്ഥാനത്തില്‍ ഈ ആക്രമണം സാധാരണക്കാരുടെ ജീവനെടുത്തെന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.
ഏഴു കുട്ടികളും ഈ ആക്രമണത്തില്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അഹമ്മാദിയും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പത്തു പേരുടെ ജീവന്‍ നഷ്ടമായി. ഡ്രൗണ്‍ ആക്രമണത്തില്‍ മൂന്നു പേര്‍ മാത്രമാണ് മരിച്ചതെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. മരിച്ചവരില്‍ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
ഏതായാലും കാബൂള്‍ ആക്രമണത്തിന് യുഎസ് നടത്തിയ പ്രത്യാക്രമണം സാധാരണക്കാരുടെ ജീവനെടുത്തത് വലിയ തിരിച്ചടിയാണ്. പ്രത്യാക്രമണം നടത്തിയപ്പോള്‍ വേണ്ട തയ്യാറെടുപ്പുകള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.