കാനഡയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരുന്നത് മൂലം ഇന്ത്യയില്‍ കുടുങ്ങിയ രണ്ട് ഇന്തോ-കനേഡിയന്‍ അക്കാഡമിക്കുകള്‍ ഒട്ടാവയില്‍ നിന്നും വംശീയത നേരിടുന്നതായി ആരോപണം ഉന്നയിച്ച് രംഗത്ത്. തങ്ങള്‍ ഇന്ത്യയില്‍ കുടുങ്ങാനും, നേരിടുന്ന നടപടികളും വംശീയത മൂലമാണെന്നാണ് ഇവരുടെ പരാതി.
ടൊറന്റോയിലെ റയേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് & പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പ്രൊഫസര്‍ മിതു സെന്‍ഗുപ്തയാണ് ഇതില്‍ ഒരാള്‍. ഇന്ത്യയില്‍ നടത്തുന്ന കോവിഡ്-19 ആര്‍ടി- പിസിആര്‍ ടെസ്റ്റ് കനേഡിയന്‍ ഗവണ്‍മെന്റ് അംഗീകരിക്കാത്തതാണ് ഇവരെ വിഷമത്തിലാക്കുന്നത്. കണക്ഷന്‍ വിമാനങ്ങളില്‍ കയറുന്നതിന് മുന്‍പ് മോളിക്യൂളാര്‍ ടെസ്റ്റുകള്‍ നടത്താന്‍ നിര്‍ബന്ധമാക്കുകയാണ് കാനഡ ചെയ്തിരിക്കുന്നത്.
'ഇന്ത്യയിലെ കോവിഡ് ടെസ്റ്റുകളെ വിശ്വസിക്കുന്നില്ലെന്നത് ബുദ്ധിശൂന്യതയാണ്. ഇത് നഗ്നമായ വിവേചനമാണ്. ഇന്ത്യന്‍ കോവിഡ് ടെസ്റ്റ് കണ്ണടച്ച് തള്ളുന്നത് വംശീയതയായാണ് എനിക്ക് തോന്നുന്നത്. പൗരത്വത്തിന്റെ പേരില്‍ ഒരു കൂട്ടം ജനങ്ങള്‍ നിങ്ങളേക്കാള്‍ കുറഞ്ഞവരാണെന്ന് ചിന്തിക്കുന്നതാണ് വംശീയത. ഇത് ബുദ്ധിമുട്ടായാണ് എനിക്ക് അനുഭവപ്പെടുന്നത്, മിതു സെന്‍ഗുപ്ത ചൂണ്ടിക്കാണിച്ചു.
നേരത്തെ ടൊറന്റോ യൂണിവേഴ്‌സിറ്റി ഫിസിക്‌സ് പ്രൊഫസര്‍ അരുണ്‍ പരമേകാന്തിയും സമാനമായ ആരോപണം ഉന്നയിച്ച് അയച്ച കത്ത് കനേഡിയന്‍ ഡെയ്‌ലി ടൊറന്റോ സ്റ്റാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ സുദീര്‍ഘമായി വിലക്കുന്നതും, ഇന്ത്യയിലെ കോവിഡ് ടെസ്റ്റുകളെ അവിശ്വസിക്കുന്നതും, മൂന്നാമതൊരു രാജ്യത്തെ ടെസ്റ്റ് ഫലങ്ങളെ വിശ്വസിക്കുന്നതും വംശീയമായ നയമാണ്, അദ്ദേഹം ആരോപിച്ചു.
ആഗസ്റ്റില്‍ തന്നെ യുഎസില്‍ നിന്നും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കായി കാനഡ വാതിലുകള്‍ തുറന്നിരുന്നു. അമേരിക്കയിലെയും, യുകെ പോലുള്ള രാജ്യങ്ങളിലെയും ആയിരത്തിലെ കേസുകള്‍ ഇന്ത്യയേക്കാള്‍ കൂടുതലാണെന്ന അവസ്ഥയിലാണിത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഈ വിലക്കുകള്‍ തുടരുന്നത് രാഷ്ട്രീയ തീരുമാനങ്ങളാണെന്നാണ് ആരോപണം. കാനഡയുടെ ഫെഡറല്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ, സെപ്റ്റംബര്‍ 21ന് വിലക്ക് അവസാനിക്കും.