ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യം മുഴുവന്‍ വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോഴും കോവിഡ് ഉയരുന്നതില്‍ ആരോഗ്യ രംഗം ആശങ്കയിലാണ്. 70 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാമെന്ന് കണക്കുകൂട്ടുകയാണ് സര്‍ക്കാര്‍.
വിക്ടോറിയയില്‍ 514 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 473 ആണ്.
ഡെല്‍റ്റ വേരിയന്റ് മൂലം രോഗ വ്യാപനം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. സിഡ്‌നിയിലും മെല്‍ബണിലും വാക്‌സിനേഷന്‍ തോത് ഉയര്‍ത്തിയിട്ടുണ്ട്. കാലങ്ങളായി ലോക്ക്ഡൗണില്‍ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കി ജനത വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഇളവുകളിലേക്ക് നീങ്ങാമെന്ന പ്രതീക്ഷയിലാണ്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയില്‍ കുറവു കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മാസങ്ങളായി നിലനിര്‍ത്തിയ ലോക്ക്ഡൗണ്‍ കൊണ്ടുകൂടിയാണ്. വൈറസിനൊപ്പം ജീവിക്കാന്‍ ശീലിക്കേണ്ടിയിരിക്കുന്നുവെന്നും അതിനോട് പൊരുതാനുള്ള പ്രതിരോധ ശേഷി ആര്‍ജ്ജിക്കാമെന്നും ഗവണ്‍മെന്റ് ജൂലൈയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. 16 വയസ്സിന് മുകളിലുള്ള 44 ശത്മാനം പേരും മുഴുവന്‍ വാക്‌സിന്‍ സ്വീകരിച്ചു, 69 ശതമാനം പേരും ആദ്യ ഡോസെടുത്തു.
വാക്‌സിന്‍ വേഗത്തിലാക്കണമെന്ന് ന്യൂ സൗത്ത് വെയില്‍സ് ഒഫീഷ്യല്‍സ് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നു. 12 പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ പത്തു പേരും വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല.വാക്‌സിന്‍ എടുക്കാത്തവര്‍ക്കാണ് ഐസിയു ഉള്‍പ്പെടെ സേവനങ്ങള്‍ ആവശ്യമായി വരുന്നതെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു.