രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ നിന്ന് യാത്ര തിരിച്ചത്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനമാണ് ലക്ഷ്യം.
അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയേയും മോദി അഭിസംബോധന ചെയ്യും.
2019 സെപ്തംബറില്‍ ഹൗഡി മോഡിയില്‍ പങ്കെടുത്ത് മടങ്ങിയതാണ് മോദി. പിന്നീട് ജോ ബൈഡന്‍ അധികാരമേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണ്.
വിദേശകാര്യമന്ത്രി ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി ശൃംഗ്ല എന്നിവര്‍ ഉള്‍പ്പെടെ സംഘം പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ 24ന് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാനിലെ താലിബാന്‍ ഭരണം, വ്യാപാര കരാര്‍, സൈനീക സഹകരണം, സാങ്കേതിക കൈമാറ്റങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.
താലിബാന്‍ വിഷയത്തിലുള്ള ചര്‍ച്ച നിര്‍ണ്ണായകമാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയ ശേഷം ഇന്ത്യയുടെ നിലപാട് നിര്‍ണ്ണായകമാണ്. ചൈനയും പാകിസ്ഥാനും ചേര്‍ന്ന് അഫ്ഗാനിസ്ഥാനുമേല്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതും അതിര്‍ത്തി കടന്നുള്ള തീവ്രവാദ ഭീഷണിയും ഉള്‍പ്പെടെ മോദി ബൈഡനെ ധരിപ്പിക്കും. വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ക്വാഡ് ഉച്ചകോടിയിലും യുഎന്‍ ഉച്ചകോടിയിലും പങ്കെടുക്കും. രാഷ്ട്ര തലവന്മാരുമായി ചര്‍ച്ചകള്‍ നടത്തും. കോവിഡ് വ്യാപനവും അഫ്ഗാന്‍ പ്രതിസന്ധിയും ഇന്തോ പസഫിക് വ്യാപാരവും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ബിസിനസ് ഒഫീഷ്യലുകളുമായും കൂടിക്കാഴ്ചയുണ്ട്.