ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം എന്തുകൊണ്ടും വലിയ ചര്‍ച്ചയാകുകയാണ്. ലോക രാജ്യങ്ങള്‍ തന്നെ ഉറ്റുനോക്കുന്ന ഒരു ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കി ഭരണം നടത്തുമ്പോള്‍ ഇന്ത്യ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ആശങ്കയിലാണ്. പ്രധാനമന്ത്രി മോദി ഇന്ന് യുഎസ് പ്രസിഡന്റുമായി സംസാരിക്കുന്നതില്‍ പ്രധാന വിഷയം അഫ്ഗാനെ കുറിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
താലിബാന് പാക് പിന്തുണയുണ്ടെന്ന് വ്യക്തമാണെന്നും എല്ലാ സഹായവുമായി പാക്കിസ്ഥാന്‍ നിലകൊള്ളുകയാണ് താലിബാന് പിന്നിലെന്നും പ്രധാനമന്ത്രി ഇന്ന് ബൈഡനെ ധരിപ്പിക്കും. ഇന്ത്യയുടെ സൈ്വര്യ ജീവിതത്തിന് പ്രതിസന്ധി സൃഷ്ടിക്കാന്‍ അതിര്‍ത്തികടന്ന് പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാന്റെ ശ്രമമുണ്ടാകുമെന്ന് ഇന്ത്യ സംശയിക്കുന്നു. അഫ്ഗാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുമോയെന്നും അതിര്‍ത്തി കടന്നുള്ള ഭീഷണികളും ഇന്ത്യ ചര്‍ച്ച ചെയ്യും. ചൈന താലിബാന് പിന്തുണയറിയിച്ച് രംഗത്തെത്തിയതോടെ വിഷയത്തില്‍ യുഎസ് നിലപാട് ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്.
യുഎസിന്റെ തീവ്രവാദി ലിസ്റ്റിലുള്ള വ്യക്തി അഫ്ഗാനില്‍ മന്ത്രിയായിരിക്കുന്നതും പാക് പിന്തുണയോടെ താലിബാന്‍ വലിയൊരു നെറ്റ്വര്‍ക്ക് ഉണ്ടാക്കുന്നതും ഉള്‍പ്പെടെ ചര്‍ച്ചയില്‍ വന്നേക്കും.
നിലവിലെ അവസ്ഥയില്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളും കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്. നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദ്യാഭ്യാസത്തിനും ജോലിയ്ക്കും വരെ സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും യുഎസിന്റെ ഇടപെടല്‍ എത്രമാത്രം ഉണ്ടാകുമെന്നും ചര്‍ച്ച ചെയ്‌തേക്കും.
നേരത്തെ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തിരുന്നു. യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും എല്ലാ രീതിയിലുമുള്ള സഹകരണം ഉറപ്പാക്കുമെന്നും കമല ഹാരിസ് വ്യക്തമാക്കി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി അഞ്ച് വന്‍കിട കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായും മോദി കൂടിക്കാഴ്ച നടത്തി.
വൈറ്റ് ഹൗസില്‍വച്ചാണ് മോദി ജോ ബൈഡന്‍ കൂടിക്കാഴ്ച.