കൊറോണാവൈറസിനെതിരായ വാക്‌സിനേഷനില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കുള്ള സസ്‌കാച്വാനിലെ ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍. റെക്കോര്‍ഡുകള്‍ തകര്‍ത്ത് കോവിഡ്-19 ബാധിച്ച രോഗികള്‍ ആശുപത്രിയില്‍ നിറയുന്നതിനാല്‍ ആരോഗ്യ മേഖല തകര്‍ച്ചയുടെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഐസിയു രോഗികളില്‍ 70 ശതമാനത്തിലേറെ പേരും ഒരൊറ്റ കാരണത്താലാണ് ജീവന്‍ നിലനിര്‍ത്താന്‍ മല്‍പ്പിടുത്തം നടത്തുന്നത്- കടുത്ത കോവിഡ് ന്യൂമോണിയയും, ശ്വാസകോശ പരാജയവും', സസ്‌കാച്വന്‍ ഹെല്‍ത്ത് അതോറിറ്റി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂസന്‍ ഷോ പറഞ്ഞു. സ്വിഫ്റ്റ് കറന്റ്, പ്രിന്‍സ് ആല്‍ബര്‍ട്ട് ഹോസ്പിറ്റലുകള്‍ നിറയ്ക്കാന്‍ ആവശ്യമായ കോവിഡ് ഇന്‍പേഷ്യന്റ് രോഗികള്‍ നമുക്കുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണമേറുകയാണ്, ഐസിയു ഡോക്ടര്‍ കൂടിയായ അവര്‍ പറഞ്ഞു.
രോഗികളുടെ എണ്ണമേറിയതോടെ ആവശ്യത്തിന് കിടക്കകളും, പരിപരിക്കാന്‍ ജീവനക്കാരുമില്ലാത്ത അവസ്ഥയാണ്. മരുന്നുകളുടെ ലഭ്യതയിലും കുറവുണ്ട്. ആശുപത്രികള്‍ സര്‍ജറികളും, അവയവമാറ്റം ഉള്‍പ്പെടെയുള്ള സുപ്രധാന പ്രൊസീജ്യറുകളും റദ്ദാക്കുന്നുണ്ട്. ബെഡുകള്‍ ചുരുങ്ങിയതോടെ 17 മണിക്കൂര്‍ വരെ കാത്തിരുന്നാണ് പാരാമെഡിക്കുകള്‍ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഈ രീതിയില്‍ പോയാല്‍ സിസ്റ്റം പരാജയപ്പെടുകയോ, ആളുകള്‍ അപകടത്തില്‍ പെടുകയോ ചെയ്യുമെന്ന് സസ്‌കാച്വാനിലെ പാരാമെഡിക്ക് സര്‍വ്വീസസ് ചീഫ് പ്രസിഡന്റ് കെല്ലി പ്രൈം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ മാസം മുതല്‍ തന്നെ കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇരട്ടിയായിരുന്നു.
സസ്‌കാച്വാനില്‍ ജൂലൈയില്‍ വിലക്കുകള്‍ നീക്കിയപ്പോള്‍ മുതല്‍ കേസുകള്‍ ഉയരുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വാക്‌സിനേഷന്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അധികൃതര്‍ തയ്യാറായില്ല. ഇപ്പോള്‍ ഗുരുതരാവസ്ഥയിലെത്തുന്ന ഭൂരിഭാഗവും വാക്‌സിനെടുക്കാത്തവരാണ്.