ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്. കോവിഡ് മൂന്നാം തരംഗത്തില്‍ റെക്കോര്‍ഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡിനെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞു. എന്നാല്‍ നീണ്ടു നില്‍ക്കുന്ന ലോക്ക്ഡൗണില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്. അതിനാല്‍ തന്നെ വാക്‌സിനേഷന്‍ 80 ശതമാനത്തോളം പൂര്‍ത്തിയാക്കി അതിര്‍ത്തികള്‍ തുറന്നു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാന സിറ്റികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണിലും ഇളവുകള്‍ കൊണ്ടുവരും.
ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന സിഡ്‌നിയില്‍ 863 പുതിയ കോവിഡ് കേസുകളും ഏഴു മരണവും റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ തിരക്കേറിയ സ്‌റ്റേറ്റായ വിക്ടോറിയയിലും കോവിഡ് ഉയരുകയാണ്.നാലു മരണവും 867 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ വീട്ടില്‍ നിന്ന് തന്നെ കോവിഡ് പരിശോധിക്കാനുള്ള ടെസ്റ്റ് കിറ്റ് ലഭ്യമാക്കുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് പറഞ്ഞു.
ഡിസംബറോടെ കൂടുതല്‍ ഇളവുകള്‍ നടപ്പാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
മെല്‍ബണ്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ലോക്ക്ഡൗണിനെതിരെ പ്രതിഷേധം ഉയരുന്നത് സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദമാകുന്നുണ്ട്. ഒപ്പം രാജ്യത്തെ സാമ്പത്തിക സാമൂഹിക വിഷയങ്ങളിലുള്ള പ്രതിസന്ധിയും ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയുന്നു. കോവിഡുമായി പൊരുതി ജീവിക്കാന്‍ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഏതായാലും റെക്കോര്‍ഡ് വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.