ഫേസ്ബുക്ക് കുട്ടികള്‍ക്ക് ദോഷകരമെന്നും ജനാധിപത്യത്തെ തന്നെ ദുര്‍ബലമാക്കുമെന്നും മുന്‍ ജീവനക്കാരിയായ ഫ്രാന്‍സെസ് ഹോഗന്‍. കുട്ടികളെ മാത്രമല്ല യുവാക്കളുടെ മാനസികാരോഗ്യത്തെയും ഇതു ബാധിക്കുന്നതായി യുഎസ് കോണ്‍ഗ്രസ് മുമ്പാകെ അവര്‍ ബോധ്യപ്പെടുത്തി.
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും സുരക്ഷിതമാക്കാന്‍ കമ്പനിയ്ക്കറിയാമെന്നും എന്നാല്‍ മറ്റം വരുത്താതെ ലാഭത്തില്‍ മാത്രമാണ് കമ്പനിയുടെ ശ്രദ്ധയെന്നും ഇവര്‍ പറയുന്നു. കുട്ടികളെ മോശമായി ഇതു ബാധിക്കുന്നു. വേര്‍തിരിവ്, ജനാധിപത്യത്തെ ബാധിക്കല്‍ എന്നിങ്ങനെ ഫേസ്ബുക്കിന്റെ ദോഷങ്ങള്‍ എണ്ണിപറയുകയും ചെയ്തു.
സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും തങ്ങളെ പറ്റി മോശമെന്ന തോന്നലുണ്ടാക്കാന്‍ ഫേസ്ുക്ക് കാരണമാകുന്നു. നിലവില്‍ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ സ്ഥിതി മോശമാകുമെന്നും സെനറ്റര്‍മാരോട് ഇവര്‍ വ്യക്തമാക്കി. സിബിഎസ് ചാനലിലെ 60 മിനിറ്റ്‌സ് ഓണ്‍ സണ്‍ഡേ പരിപാടിയില്‍ ഗുരുതര ആരോപണങ്ങള്‍ ഹോഗന്‍ ഉന്നയിച്ചിരുന്നു. അക്രമവും നുണയും വിദ്വേഷവും വളര്‍ത്താന്‍ ഫേസ്ബുക്ക് കാരണമാകുന്നു. ഇതിലൂടെ കമ്പനി ലാഭമുണ്ടാക്കുന്നു. സമൂഹത്തിന്റെ സുരക്ഷയെ പറ്റിയോ നന്മയെ കുറിച്ചോ ആലോചിക്കുന്നില്ല. കമ്പനി സ്വന്തം കാര്യം മാത്രം പരിഗണിക്കുന്നു. ഈ ലാഭ കൊതി മോശമായ രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നതെന്നും ഹോഗന്‍ പറഞ്ഞു.
കൈയ്യിലെ ചില രേഖകളും ഉയര്‍ത്തിയാണ് മുന്‍ ജീവനക്കാരി ഫേസ്ബുക്കിനെതിരെ രംഗത്തുവന്നത്. വ്യാജ പ്രചാരങ്ങള്‍ സമൂഹത്തിന് അപകടമാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്ന ഫേസ്ബുക്കിന്റെ നിലപാട് വെറും കാപട്യമാണെന്നുമാണ് അവര്‍ പറയുന്നത്.
എന്നാല്‍ തന്റെ മേഖലയുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഹോഗന്‍ പറയുന്നതെന്നും വസ്തുതയല്ലെന്നുമാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച രാത്രി ഫേസ്ബുക്ക് മണിക്കൂറോളം നിശ്ചലമായതിനെക്കുറിച്ചും ഹൗഗെന്‍ പ്രതികരിച്ചിരുന്നു. എന്തുകൊണ്ടാണ് ഫേസ്ബുക്ക് സേവനങ്ങള്‍ കുറച്ച് സമയത്തേക്ക് നിന്നുപോയതെന്ന് എനിക്കറിയില്ല. എങ്കിലും ആ കുറച്ച് സമയത്തേക്കെങ്കിലും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും ചെറുപ്പക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സ്വന്തം ശരീരത്തെ പറ്റി അപകര്‍ഷതാബോധം വളരാനും ഫേസ്ബുക്ക് കാരണമായില്ലല്ലോ എന്ന സമാധാനമുണ്ട് എന്നായിരുന്നു പ്രതികരണം.
ഫേസ്ബുക്കിന്റെ പല ആഭ്യന്തര രേഖകളും വാള്‍ സ്ട്രീറ്റ് ജേണലിന് കൈമാറിയിട്ടുണ്ടെന്നും ഹൗഗെന്‍ പറഞ്ഞു. ഇത് പ്രകാരം നടത്തിയിട്ടുള്ള ഒരു പഠനത്തില്‍ പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ഫേസ്ബുക്ക് ബാധിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഹൗഗന്റെ ആരോപണത്തിന് പിന്നാലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയക്കം ഫേസ്ബുക്കിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
വിമര്‍ശനങ്ങള്‍ തെറ്റായ പ്രചാരണമാണെന്നും കമ്പനിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നുമാണ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പ്രതികരണം. ഇപ്പോള്‍ പുറത്തുവരുന്ന വിമര്‍ശനങ്ങള്‍ അധികവും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും അദ്ദേഹം ഫേസ്ബുക്കിലെ തൊഴിലാളികള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. മോശം കണ്ടന്റുകള്‍ തടയാനുള്ള ശ്രമങ്ങള്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും കമ്പനി പ്രാധാന്യം നല്‍കുന്നുണ്ടെന്നും കത്തിലുണ്ട്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് നിശ്ചലമായതില്‍ ഏഴ് ബില്ല്യണ്‍ യുഎസ് ഡോളര്‍ കമ്പനിക്ക് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 2.7 ബില്യണ്‍ പ്രതിമാസ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.