വാക്‌സിനെടുക്കാത്തവര്‍ 2022 വരെ മദ്യപിക്കേണ്ട, പരിപാടികളില്‍ പങ്കെടുക്കേണ്ട! ഓസ്‌ട്രേലിയയിലെ ഏറ്റവും കടുപ്പമേറിയ നിലപാട് പ്രഖ്യാപിച്ച് വിക്ടോറിയ; വ്യാഴാഴ്ച മെല്‍ബണ്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്തേക്ക്

വാക്‌സിനെടുക്കാത്തവര്‍ 2022 വരെ മദ്യപിക്കേണ്ട, പരിപാടികളില്‍ പങ്കെടുക്കേണ്ട! ഓസ്‌ട്രേലിയയിലെ ഏറ്റവും കടുപ്പമേറിയ നിലപാട് പ്രഖ്യാപിച്ച് വിക്ടോറിയ; വ്യാഴാഴ്ച മെല്‍ബണ്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്തേക്ക്

കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ 2022 വരെ പബ്ബിലും, പരിപാടികളിലും വിലക്ക് നേരിടേണ്ടി വരുമെന്ന് പ്രഖ്യാപിച്ച് വിക്ടോറിയ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ്. ഡിസംബര്‍ 1 മുതല്‍ വാക്‌സിനെടുത്തവര്‍ക്കും, എടുക്കാത്തവര്‍ക്കും തുല്യമായ സ്വാതന്ത്ര്യം അനുവദിക്കാന്‍ എന്‍എസ്ഡബ്യു തീരുമാനിച്ചപ്പോഴാണ് വിക്ടോറിയ എതിര്‍ദിശയില്‍ നീങ്ങുന്നത്.


ഈ വിധത്തില്‍ സമാനമായ സ്വാതന്ത്ര്യം അനുവദിക്കാനില്ലെന്നും, വാക്‌സിന്‍ നിബന്ധനകള്‍ സ്‌റ്റേറ്റില്‍ അനിശ്ചിത കാലത്തേക്ക് നിലനില്‍ക്കുമെന്നും പ്രീമിയര്‍ വ്യക്തമാക്കി. വാക്‌സിനേഷന്‍ 90 ശതമാനമെങ്കിലും എത്തിച്ചേരാതെ വാക്‌സിന്‍ സ്വീകരിക്കാത്തവരെ പബ്ബിലും, സ്റ്റേഡിയത്തിലും പ്രവേശിപ്പിക്കില്ല. ഇത് അടുത്തൊന്നും നടക്കാനും ഇടയില്ല. അതുകൊണ്ട് തന്നെ 2022 വരെയെങ്കിലും ഇത് നീണ്ടേക്കാം, ആന്‍ഡ്രൂസ് വ്യക്തമാക്കി.

അടുത്ത വര്‍ഷം സ്റ്റേഡിയങ്ങളിലും മറ്റും പ്രവേശിക്കാന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നടപ്പാക്കാനാണ് ആന്‍ഡ്രൂസ് തയ്യാറെടുക്കുന്നത്. കൂടാതെ വിക്ടോറിയയില്‍ 2022ല്‍ ബൂസ്റ്റര്‍ ഡോസും ലഭ്യമാക്കും. സ്വാതന്ത്ര്യം സമ്പൂര്‍ണ്ണമായി ആസ്വദിക്കാന്‍ വാക്‌സിനെടുത്തെന്ന് മൂന്ന് തവണ തെളിയിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിക്ടോറിയയില്‍ 1749 പുതിയ കോവിഡ്-19 കേസുകളും, 11 മരണങ്ങളുമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച 11.59ന് മെല്‍ബണ്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്തുകടക്കും, ഈ ദിവസം വിക്ടോറിയ 70 ശതമാനം ഡബിള്‍ ഡോസ് ലക്ഷ്യം നേടിയിരിക്കുമെന്നാണ് പ്രതീക്ഷ.

രാത്രികാല കര്‍ഫ്യുവും, 15 കിലോമീറ്റര്‍ യാത്രാ പരിധിയും റദ്ദാക്കും. ഹോസ്പിറ്റാലിറ്റി ഔട്ട്‌ലെറ്റുകള്‍ ഭക്ഷണം കഴിക്കാനായി പരിധികളോടെ തുറന്നുനല്‍കും. ക്ലാസ്മുറികളില്‍ വെള്ളിയാഴ്ച മുതലാണ് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുക.
Other News in this category



4malayalees Recommends