യുഎസിനെ ഞെട്ടിച്ച പൊലപാതകമായിരുന്നു അഹമ്മദ് ആര്‍ബറിയുടേത്. കേസ് കോടതിയില്‍ എത്തും വരെ വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു. വെള്ളക്കാര്‍ താമസിക്കുന്ന സ്ഥലത്ത് ജോഗിങ് നടത്തിയ കറുത്ത വംശജനായ ആര്‍ബറിയെ മോഷ്ടാവെന്ന് ആരോപിച്ച് മൂന്നുപേര്‍ ചേര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തിയതാണ് കേസ്. സംഭവത്തില്‍ മൂന്നു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. 2020 ഫെബ്രുവരി 23നാണ് സംഭവം.
പ്രതികള്‍ക്കെതിരെ ആരോപിച്ച കുറ്റങ്ങള്‍ കോടതിയില്‍ തെളിഞ്ഞു. കേസില്‍ ആദ്യമേ തൊട്ട് വിവാദം നിറഞ്ഞിരുന്നു. കേസൈടുക്കാന്‍ വൈകിയത് പോലും വംശീയതയുടെ ഭാഗമെന്ന വിമര്‍ശനം വന്നു. പ്രതികളില്‍ ഒരാള്‍ ചിത്രീകരിച്ച വീഡിയോയാണ് കേസില്‍ നിര്‍ണ്ണായകമായത്.
ബ്രണ്‍സ്വിക്കിന് സമീപം സാറ്റില്ലയില്‍ ഉച്ചയ്ക്ക് ജോഗിങ്ങിന് ഇറങ്ങിയതാണ് 25 കാരനായ അഹമ്മദ് ആര്‍ബറി. റോഡിലൂടെ പോകുന്നത് കണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗ്രിഗറി മക്‌മൈക്കലിനും മകന്‍ ട്രാവിസിനും മോഷ്ടാവെന്ന് സംശയം തോന്നി. വീട്ടില്‍ നിന്നു തോക്കുമായി ആര്‍ബറിയെ പിന്തുടര്‍ന്നു. ഇവരുടെ സമീപ വാസി വില്യം ബ്രയാനും പിക്കപ്പില്‍ കയറി. ട്രക്കുപയോഗിച്ച് മൂന്നു തവണ ആര്‍ബറിയെ ഇടിച്ചുവീഴ്ത്താന്‍ നോക്കിയെങ്കിലും യുവാവ് ഒഴിഞ്ഞുമാറി. ഒടുവില്‍ രക്ഷപ്പെടാന്‍ ഏറെ ശ്രമിച്ചെങ്കിലും മൂന്നു പേരും വളഞ്ഞു. തോക്കു ചൂണ്ടിയതോടെ തോക്കില്‍ കയറിപിടിച്ച ആര്‍ബറിയെ മൂന്നു തവണ വെടിവയ്ക്കുകയായിരുന്നു. ആര്‍ബിയെ എലിയെ കെണിയില്‍ വീഴ്ത്തുംപോലെ കുടുക്കിയെന്നാണ് ഇവരുടെ മൊഴി. വീഡിയോോ ബ്രയാന്‍ ചിത്രീകരിച്ചിരുന്നു.
സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊലപ്പെടുത്തിയെന്ന പേരില്‍ ജോര്‍ജിയയില്‍ നിയമം പ്രതികള്‍ക്കൊപ്പം നിന്നു. ഒടുവില്‍ വീഡിയോ പുറത്തുവന്നതോടെ സത്യം വെളിവാകുന്നു. യുവാവിന്റെ കൈയ്യില്‍ ആയുധമുണ്ടായിരുന്നില്ല. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ ആര്‍ബറി ഓടിക്കയറിയെങ്കിലും ഇവിടെ ഒന്നും നഷ്ടമായിരുന്നില്ല. മദ്യപിച്ചിട്ടില്ലായിരുന്നു, ഇയാള്‍ ലഹരി പദാര്‍ത്ഥവും ഉപയോഗിച്ചിട്ടില്ലെന്നും തെളിഞ്ഞു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതക കുറ്റത്തിന് പുറമേ വംശീയവെറി കുറ്റവും ഇവര്‍ക്കെതിരെ ചുമത്തി.
പ്രതികള്‍ വംശീയമായി അധിക്ഷേപിച്ചത് വീഡിയോയില്‍ വ്യക്തമാണ് . മോഷ്ടാവെന്ന് കരുതി പിന്തുടര്‍ന്ന് പ്രതിരോധത്തിന്റെ ഭാഗമായി കൊന്നുവെന്ന പ്രതികളുടെ വാദം കോടതി തള്ളിയിരിക്കുകയാണ്.