മകളെ ബലാത്സംഗം ചെയ്തയാളെക്കൊണ്ട് സ്വന്തം ശവക്കുഴി കുത്തിച്ച ശേഷം കുത്തിക്കൊലപ്പെടുത്തിയ പിതാവിനെ കുറ്റവിമുക്തനാക്കി കോടതി. പിതാവിനെതിരെ കൊലപാതകക്കേസ് നിലനില്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്. ആറു വയസുകാരി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് റഷ്യയിലെ കോടതി വിധി.
ആറു വയസ് മാത്രം പ്രായമുള്ള മകളെ സുഹൃത്തായ ഒലെഗ് സ്വിരിഡോവ് (32) ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിയായ വ്യാചസ്ലാവ് മാട്രോസോവ് (34) കണ്ടെത്തുകയായിരുന്നു എന്നാണ് കേസ്.
മകളെ ഇയാള്‍ പീഡിപ്പിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒലെഗിന മാട്രോസോവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. റഷ്യയിലെ വിന്റായ് ഗ്രാമത്തിനു സമീപത്തുള്ള കാട്ടില്‍ വെച്ചാണ് ഒലെഗ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് കണ്ടെത്തിയത് ആറു വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ സുഹൃത്ത് ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കുന്നതിന്റെ വീഡിയോകള്‍ ഇയാളുടെ ഫോണില്‍ നിന്ന് സുഹൃത്ത് കണ്ടെത്തുകയായിരുന്നു.
പീഡനം മതിയാക്കണമെന്നും തനിക്ക് വീട്ടില്‍ പോകണമെന്നും ആറുവയസുകാരി ഒലെഗിനോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. ഈ വിഡിയോ പിതാവ് കണ്ടതിനു ശേഷമായിരുന്നു കൊലപാതകം. എന്നാല്‍ കേസിലെ പ്രതിയായ മാട്രോസോവിന് അനുകൂലമായി വലിയ ജനവികാരമുണ്ടായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകരടക്കം ശബ്ദമുയര്‍ത്തി.
മാട്രോസോവിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഭീമഹര്‍ജിയില്‍ 2500 പേരാണ് ഒപ്പിട്ടത്. കൊലയ്ക്കു മുന്‍പു തന്നെ ഒലെഗിനെ മറവു ചെയ്യാനുള്ള കുഴി കുത്താന്‍ മാട്രോസോവ് നിര്‍ബന്ധിച്ചതായും കേസിലെ രേഖകള്‍ വ്യക്തമാക്കുന്നു. കുടുംബത്തിന്റെ താമസസ്ഥലത്തിനടുത്ത് ഒരു ചെറിയ കുഴിയില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം, മാട്രോസോവിനെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെങ്കിലും ആത്മഹത്യാ പ്രേരണയ്ക്കുള്ള കേസ് നിലനില്‍ക്കുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.