കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേട്, പ്രോസിക്യൂഷന്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിധിന്യായം

കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേട്, പ്രോസിക്യൂഷന്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിധിന്യായം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിധി പകര്‍പ്പില്‍ വ്യക്തമാക്കുന്നത്. കേസില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. കേസില്‍ പൊലീസിന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കോടതി വിമര്‍ശിച്ചു.

287 പേജുള്ള വിധി പകര്‍പ്പാണ് പുറത്ത് വന്നത്. കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. 13 തവണ കോണ്‍വെന്റിലെ ഇരുപതാം നമ്പര്‍ മുറിയില്‍ വച്ച് പീഡനം നടന്നുവെന്ന് പറയുമ്പോളും ബിഷപ്പുമായി മല്‍പ്പിടുത്തമുണ്ടായത് ആരും തന്നെ കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ല. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടന്നില്ല. ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് പരാതിക്കാരി ആദ്യ മൊഴികളില്‍ പറഞ്ഞിട്ടില്ല. ഇക്കാര്യം പരിശോധിച്ച ഡോക്ടറോട് പോലും പറഞ്ഞിട്ടില്ലെന്നും, മനഃപൂര്‍വ്വം ചില കാര്യങ്ങള്‍ മറച്ച് വച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയില്ല എന്നത് പൊലീസിന്റെ പ്രധാന വീഴ്ചയാണ്. ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങള്‍ അയച്ചു എന്ന കാര്യം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഫോണ്‍ ആക്രിക്കാരന് കൊടുത്തു എന്നതും, ബിഷപ്പിന്റെ ശല്യം കൊണ്ടാണ് സിം അടക്കം ഉപേക്ഷിച്ചത് എന്നുമുള്ള മൊഴി വിശ്വസിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കന്യാസ്ത്രീയുടെ ലാപ്‌ടോപ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ട് നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ലാപ്‌ടോപ് തകരാറില്‍ ആയി എന്നാണ് പറഞ്ഞത്. വിവരങ്ങള്‍ പൊലീസ് നേരത്തെ ശേഖരിക്കേണ്ടത് ആയിരുന്നു. മൊഴികളെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

ബലാത്സംഗത്തിന് ഇരയായി എന്ന് പറയപ്പെടുന്ന ദിവസങ്ങള്‍ക്ക് ശേഷവും ഇവര്‍ തമ്മില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. സംഭവത്തിന് ശേഷവും ഇവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നുവെന്നും കോടതി വിധിയില്‍ പറയുന്നു. ഇവര്‍ തമ്മില്‍ സന്തോഷത്തോട ഇടപെടുന്ന ദൃശ്യങ്ങള്‍ പ്രതിഭാഗം ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന്‍ ആരോപണവും, പരാതിക്കാരിയുടെ മൊഴിയും തമ്മില്‍ പൊരുത്തക്കേട് ഉണ്ട്.

സഭാ തര്‍ക്കം മാത്രമാണെന്നും, വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് പൊലീസ് തിരുത്തിയതാണെന്നും പ്രതിഭാഗം വാദിച്ചു. കന്യാസ്ത്രീക്കെതിരെ ജലന്ധര്‍ രൂപതയില്‍ അവരുടെ ബന്ധു നല്‍കിയ പരാതിയും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്യാസ്ത്രീക്ക് എതിരെ ബിഷപ്പ് നടപടി എടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവര്‍ ബിഷപ്പിന് എതിരെ പീഡന പരാതി ഉന്നയിച്ചതെന്നാണ് പ്രതിഭാഗം ആരോപിച്ചത്. പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിപകര്‍പ്പില്‍ പറയുന്നു.

Other News in this category



4malayalees Recommends