കേരളത്തിലെ മരണത്തിന്റെ വ്യാപാരികളായി മന്ത്രിമാരും സിപിഐഎം നേതാക്കളും മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതി സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്കു വേണ്ടിയാണെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായി കോവിഡ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു.
'കോവിഡ് നിയന്ത്രണങ്ങളിലെ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണ്. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ക്കായി സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ അട്ടിമറിച്ചു. കാസര്‍കോഡ് ഇന്നലത്തെ ടി.പി.ആര്‍ 36, തൃശൂരില്‍ 34. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ഈ ജില്ലകളില്‍ സി.പി.എം സമ്മേളനങ്ങള്‍ നടത്താന്‍ വേണ്ടി കോവിഡ് നിയന്ത്രണങ്ങള്‍ അട്ടിമറിച്ചത് അപഹാസ്യമാണ്.'
എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചാണ് ഇപ്പോള്‍ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി മറ്റ് ചിലരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ആരോഗ്യവകുപ്പ് നിശ്ചലമാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കാസര്‍കോട് കളക്ടര്‍ ഇന്നലെ നല്‍കിയ ഉത്തരവ് സി.പി.എം ഇടപെട്ട് പിന്‍വലിപ്പിച്ചു.'
'സി.പി.എമ്മിന് ഒരു നീതി പൊതുജനത്തിന് മറ്റൊരു നീതി. കോവിഡ് ബാധ കൂടാനുള്ള പ്രധാന കാരണം സി.പി.എം സമ്മേളനങ്ങളാണ്. സി.പി.എം എന്ന പാര്‍ട്ടിയും അവരുടെ നേതാക്കളും മരണത്തിന്റെ വ്യാപാരികളാണ്' അദ്ദേഹം പറഞ്ഞു.