ചൈനയില്‍ ലോക്ക്ഡൗണില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഒരു നഗരത്തില്‍ പെട്ടുപോയി. ഈ സമയം ജിയാംഗ്‌സു പ്രവിശ്യയിലെ കുന്‍ഷാനിലുള്ള പതിമൂന്നുകാരന് വീട്ടില്‍ തനിയെ കഴിയുകയായിരുന്നു. ഫെബ്രുവരി 28 നാണ് കുട്ടിയുടെ മാതാപിതാക്കള്‍ ചികിത്സയുടെ ആവശ്യത്തിനായി ഷാന്‍ഗായിലേക്ക് പോയത്. എന്നാല്‍, അവര്‍ അവിടെ എത്തിയപ്പോഴേക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതോടെ ഏപ്രില്‍ അവസാനം വരെ അവര്‍ക്ക് കുട്ടിയെ കാണാനായില്ല.
അതുമാത്രമല്ല, കുട്ടിക്ക് തനിച്ച് കഴിയുന്നതിനൊപ്പം വീട്ടിലെ ഒരു പൂച്ചയേയും പട്ടിയേയും കൂടി നോക്കേണ്ടതുണ്ടായിരുന്നു. അവയ്ക്ക് ഭക്ഷണം നല്‍കണം. നായയെ നടത്താന്‍ കൊണ്ടുപോണം. കുളിപ്പിക്കണം. ഇതിനെല്ലാം പുറമേ ഓണ്‍ലൈന്‍ ക്ലാസിലും പങ്കെടുക്കണം. കുട്ടിയുടെ അമ്മ ഈ അനുഭവത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. 'തന്റെ മകന്‍ ഭയങ്കര ശുഭാപ്തി വിശ്വാസിയായിരുന്നു. താന്‍ കരയുമ്പോഴെല്ലാം അവനായിരുന്നു ആശ്വസിപ്പിച്ചിരുന്നത്. അമ്മ എന്തിനാണ് കരയുന്നത്? കാര്യങ്ങളെല്ലാം ഞാന്‍ നോക്കിക്കോളാം. എങ്ങനെയാണ് ഭക്ഷണം പാകം ചെയ്യേണ്ടത് എന്നെല്ലാം അമ്മയെന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ എന്നാണ് അവന്‍ പറഞ്ഞത്' എന്നും അവര്‍ പറയുന്നു.
ആദ്യം അമ്മ മകന് ഓണ്‍ലൈന്‍ വഴി ഭക്ഷണമെത്തിക്കാനുള്ള സംവിധാനം നോക്കിയിരുന്നു. എന്നാല്‍, അപ്പോഴേക്കും ആ സ്ഥലം ലോക്ക്ഡൗണിലായി. അതോടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയും നിന്നു. പിന്നീട്, അമ്മ മകന് ഫോണിലൂടെ എങ്ങനെയാണ് ഭക്ഷണം പാകം ചെയ്യുക എന്ന് പറഞ്ഞുകൊടുത്തു. ഏപ്രില്‍ അവസാനം അമ്മ തിരികെ എത്തിയപ്പോള്‍ സ്വയം പാകം ചെയ്ത് കഴിച്ചിട്ട് പോലും മകനും പെറ്റുകളും തൂക്കം കൂടിയതായും കണ്ടെത്തി.
ഏതായാലും മകനും പെറ്റുകളും ഓക്കേ ആയിരുന്നു എങ്കിലും വീടിന്റെ അവസ്ഥ അതായിരുന്നില്ല. എല്ലാം കൂടി വാരി വലിച്ചിട്ടേക്കുവായിരുന്നു എന്നാണ് അമ്മ പറയുന്നത്. കാല്‍ കുത്താനിടമില്ലാത്തവണ്ണം എല്ലാം വലിച്ചുവാരിയിട്ടിരുന്നു എന്നും അവര്‍ പറയുന്നു. എന്നാല്‍, അവര്‍ തന്റെ മകനെ അഭിനന്ദിച്ചു. സാഹചര്യം അവന്‍ നന്നായി കൈകാര്യം ചെയ്തു എന്നാണ് അമ്മ പറഞ്ഞത്. 'അവനൊരിക്കലും പരാതി പറയുകയോ വിഷമിക്കുകയോ ചെയ്തില്ല. മാത്രമല്ല, തങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു
രണ്ടുമാസം തനിയെ വീടുനോക്കിയ കുട്ടിയെ പലരും അഭിനന്ദിച്ചു. 'ഹോം എലോണ്‍' എന്ന സിനിമയുമായി കുട്ടിയുടെ അനുഭവത്തെ പലരും താരതമ്യം ചെയ്തു.