പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഷൈബിന്റെ വീട്ടിലെ പൈപ്പില്‍ രക്തക്കറ, തെളിവെടുപ്പ് ഇന്നും തുടരും

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഷൈബിന്റെ വീട്ടിലെ പൈപ്പില്‍ രക്തക്കറ, തെളിവെടുപ്പ് ഇന്നും തുടരും
നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകത്തില്‍ ഇന്നും തെളിവെടുപ്പ് തുടരും. പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ള നൗഷാദുമായാണ് തെളിവെടുപ്പ്. മൃതദേഹം ചാലിയാറിലേക്ക് തള്ളിയ എടവണ്ണ പാലത്തില്‍ പ്രതികളെ എത്തിക്കും. കേസിലെ പ്രധാന പ്രതിയായ ഷൈബിന്‍ അഷ്‌റഫിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ പരിശോധന നടത്തി.

ഷൈബിന്റെ നിലമ്പൂരിലെ വീട്ടില്‍ നിന്നും ഷാബാ ഷെരീഫിന്റേത് എന്ന് കരുതുന്ന രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പൊലീസ് പരിശോധന നടത്തുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് പ്രതി നൗഷാദ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

വൈദ്യനെ താമസിപ്പിച്ച മുറിയോട് ചേര്‍ന്ന ശുചിമുറിയുടെ പിന്‍ഭാഗത്തെ പൈപ്പടക്കം മുറിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിമുറിക്കാന്‍ നിലമ്പൂരിലെ കടകളില്‍ നിന്നാണ് ആയുധങ്ങള്‍ വാങ്ങിയതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലും പരിശോധന നടത്തും.

തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന നൗഷാദുമായി തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമാകും മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിനും മറ്റ് കൂട്ട് പ്രതികള്‍ക്കുമായി അനേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കുക.

Other News in this category



4malayalees Recommends