അമ്മയെ പിരിയാനാകുന്നില്ല, മരിച്ച അമ്മയുടെ മൃതദേഹം വീപ്പയിലാക്കി സിമന്റിട്ട് അടച്ചു കിടപ്പുമുറിയില്‍ സൂക്ഷിച്ച് മകന്‍ ; പൊലീസ് കേസെടുത്തു

അമ്മയെ പിരിയാനാകുന്നില്ല, മരിച്ച അമ്മയുടെ മൃതദേഹം വീപ്പയിലാക്കി സിമന്റിട്ട് അടച്ചു കിടപ്പുമുറിയില്‍ സൂക്ഷിച്ച് മകന്‍ ; പൊലീസ് കേസെടുത്തു
അനാരോഗ്യംകാരണം മരിച്ച അമ്മയുടെ മൃതദേഹം വീപ്പയില്‍ അടക്കംചെയ്ത് വീട്ടില്‍ സൂക്ഷിച്ച് മകന്‍. ചെന്നൈയിലെ നീലാങ്കരയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സ്ഥലവാസിയായ ഷെണ്‍ബഗ(86)ത്തിന്റെ മൃതദേഹമാണ് വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെടുത്തത്

മകന്‍ സുരേഷ് ഈ വീപ്പയില്‍ ഇരുഭാഗവും സിമന്റിട്ട് അടക്കുകയും ചെയ്തു. മരിച്ചാലും അമ്മ എന്നും ഒപ്പംവേണമെന്ന ആഗ്രഹമാണ് തന്നെക്കൊണ്ട് ഇതുചെയ്യിച്ചതെന്ന് സുരേഷ് മൊഴിനല്‍കി. സംഭവത്തില്‍ പോലീസ് കേസെടെത്തു. വെള്ളംകൊണ്ടുവരാനായി സൂക്ഷിച്ചിരുന്ന വീപ്പയിലാണ് മൃതദേഹം സൂക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.

കിടപ്പുമുറിയില്‍ നിന്നാണ് വീപ്പ കണ്ടെത്തിയത്. സുരേഷിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. അവര്‍ക്കൊപ്പമാണ് ഷെണ്‍ബഗം താമസിച്ചിരുന്നത്. മൂത്തമകന്‍ മറ്റൊരു സ്ഥലത്താണ് താമസം. ഒരാഴ്ചയായി ഷെണ്‍ബഗത്തെ വീട്ടില്‍ കാണാതായപ്പോള്‍ അയല്‍വാസികള്‍ അന്വേഷിച്ചു.

അമ്മ ഉറങ്ങുകയാണെന്നാണ് സുരേഷ് അവരെ ധരിപ്പിച്ചത്. ഇതിനിടയിലാണ് സഹോദരന്‍ ബാബു അമ്മയെക്കാണാനായി എത്തിയത്. സുരേഷ് അകത്തേക്കു കയറ്റിവിട്ടില്ലെന്നും ഇതേത്തുടര്‍ന്ന് വഴക്കുണ്ടായെന്നും പറയുന്നു. ഈ സമയത്താണ് അമ്മ മരിച്ചെന്നും വീപ്പയില്‍ അടക്കം ചെയ്‌തെന്നുമുള്ള വിവരം സുരേഷ് വെളിപ്പെടുത്തിയത്.

ഉടന്‍തന്നെ ബാബു നീലാങ്കര പോലീസില്‍ പരാതി നല്‍കി. വീപ്പയില്‍നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സിമന്റിട്ട് ഉറപ്പിച്ചതിനാല്‍ പോലീസിന് പുറത്തെടുക്കാനായില്ല. തുടര്‍ന്ന് റോയപ്പേട്ട സര്‍ക്കാരാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വീപ്പ എത്തിച്ചു.

മൃതദേഹത്തില്‍ മുറിവോ ചതവോ കാണാനില്ലെന്നും സ്വാഭാവികമരണം എന്നാണ് കരുതുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. സുരേഷിന് ചെറിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Other News in this category



4malayalees Recommends