ബ്രിട്ടനില്‍ ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ഭക്ഷ്യവിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ജനങ്ങള്‍. എന്നാല്‍ ഡിസ്‌കൗണ്ട് ചെയിനുകളില്‍ പോലും എതിരാളി സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ വില ഉയരുന്നുവെന്നാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ ആല്‍ഡി, ഐസ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ടെസ്‌കോ, ആസ്ദ, മോറിസണ്‍സ് എന്നിവയേക്കാള്‍ ഉത്പന്നങ്ങളുടെ ശരാശരി വില ഉയര്‍ത്തിയെന്നാണ് കണക്ക്. ഐസ്‌ലാന്‍ഡില്‍ ശരാശരി ഉത്പന്നത്തിന് 12 മാസം മുന്‍പത്തേക്കാള്‍ 31 പെന്‍സ് അധികമാണ് വില. ആല്‍ഡിയില്‍ ശരാശരി 19 പെന്‍സും വര്‍ദ്ധനവുണ്ട്.
അതേസമയം യുകെയിലെ മൂന്ന് വലിയ സൂപ്പര്‍മാര്‍ക്കറ്റുകളായ ആസ്ദ, ടെസ്‌കോ, മോറിസണ്‍ എന്നിവര്‍ ശരാശരി വില 3 ശതമാനം താഴ്ത്തി വെയ്ക്കുകയും ചെയ്‌തെന്ന് ട്രോളി.കോ.യുകെയുടെ ഗ്രോസറി പ്രൈസ് ഇന്‍ഡെക്‌സ് വ്യക്തമാക്കി. പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് സെയിന്‍സ്ബറീസിലാണ്. കോ-ഓപ്പിലാകട്ടെ 0.3 ശതമാനം മാത്രമാണ് വില വര്‍ദ്ധിച്ചത്.
വെയ്റ്റ്‌റോസിലാണ് ഏറ്റവും വലിയ വര്‍ദ്ധന. 12 മാസത്തിനിടെ ഇവിടെ 22 പെന്‍സാണ് ശരാശരി വര്‍ദ്ധനവ്. അവശ്യ വസ്തുക്കളായ പാല്‍, ബട്ടര്‍, സ്പാഗെറ്റി എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ വില വര്‍ദ്ധിച്ചത്. ജനപ്രിയമായ പാസ്തയ്ക്ക് ശരാശരി 17 ശതമാനത്തിന്റെ വില വ്യത്യാസമുണ്ട്.
പണപ്പെരുപ്പം 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണുള്ളത്. കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും അളവെടുക്കുന്ന സിപിഐ നിരക്ക് ഏപ്രില്‍ മാസത്തില്‍ 9 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്. ഈ നിരക്ക് കൂടുതല്‍ മോശമാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കരുതുന്നത്.