രണ്ട് വര്‍ഷത്തിലേറെയായുള്ള കൊവിഡ് ബാധക്കും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പിടിച്ച ജപ്പാന്‍ ജ്വരത്തിനും ശേഷം വിക്ടോറിയയില്‍ കുരങ്ങുപനി കണ്ടെത്തി. മേയ് 16ന് മെല്‍ബണില്‍ തിരിച്ചെത്തിയ 30 കാരനിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് വിക്ടോറിയന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ച വ്യക്തി ബ്രിട്ടനില്‍ കുരങ്ങുപനി ബാധയുള്ള പ്രദേശം സന്ദര്‍ശിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. രോഗംബാധിച്ചയാള്‍ മെല്‍ബണിലെ ആല്‍ഫ്രഡ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ന്യൂ സൗത്ത് വെയില്‍സില്‍ യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയ 40 വയസുകാരനാണ് നിരീക്ഷണത്തില്‍.
ഫ്‌ലൂവിന് സമാനമായ രോഗലക്ഷണങ്ങളാണ് കുരങ്ങുപനി ബാധിച്ചിട്ടുള്ളവരിലും കാണുകയെന്ന് വിക്ടോറിയന്‍ ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. പനി, തലവേദന, പേശീ വേദന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചര്‍മ്മത്തില്‍ തടിപ്പും വീര്‍ത്ത ലിംഫ് നോഡുകളും രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.ഈ വൈറസ് പെട്ടെന്ന് പടരുന്നതല്ല എന്ന് ചീഫ് ഹെല്‍ത് ഓഫീസര്‍ ബ്രെറ്റ് സട്ടന്‍ പറഞ്ഞു. സാധാരണ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍മ്മത്തിലെ മുറിവുകളോ, പഴുപ്പ് ഉള്‍പ്പെടെയുള്ള ശരീരദ്രവമോ സ്പര്‍ശിക്കുന്നത് വഴി രോഗം പടരാം. ദീര്‍ഘനേരമുള്ള മുഖാമുഖ സമ്പര്‍ക്കത്തില്‍ ശ്വാസം വഴിയും വൈറസ് പടരുമെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഏറ്റവും അടുത്ത ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
ബ്രിട്ടന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, അമേരിക്ക, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ് കാനഡ എന്നീ രാജ്യങ്ങളില്‍ അടുത്തിടെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
താഴെ നല്‍കിയിരിക്കുന്ന വിമാന സര്‍വീസുകളില്‍ യാത്ര ചെയ്തവരുമായി കോണ്‍ടാക്ട് ട്രേസിംഗ് നടത്തുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു.