ബലാത്സംഗ കേസ്; വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും

ബലാത്സംഗ കേസ്; വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും
യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. രാവിലെ ഒമ്പത് മണിക്ക് കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടിയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ വിജയ് ബാബു ഇന്നലെയാണ് കൊച്ചിയില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തു. ഇന്നലെ ഒമ്പതു മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നടന്നത്.

പരാതിക്കാരി കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു മൊഴി നല്‍കിയത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമായതൈന്നും ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. അതേസമയം കേസില്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് വിജയ് ബാബു പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു.

പൊലീസിന്റെ ശക്തമായ നടപടികള്‍ക്കൊടുവിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തിത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതടക്കം പൊലീസ് കര്‍ശന നടപടികള്‍ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും സി എച്ച് നാഗരാജു പറഞ്ഞു. ഒളിവില്‍ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണര്‍ ഇന്നലെ വ്യക്തമാക്കി.

Other News in this category



4malayalees Recommends