സാമ്പത്തിക ഇടപാടിലെ തര്‍ക്കം; കാസര്‍ഗോഡ് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന

സാമ്പത്തിക ഇടപാടിലെ തര്‍ക്കം; കാസര്‍ഗോഡ് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ;  വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന
കാസര്‍ഗോഡ് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ചു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പുത്തിഗെ മുഗുറോഡിലെ അബ്ദുള്‍ റഹ്മാന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഞായറാഴ്ചയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദിഖിനെ ഉച്ചയ്ക്ക് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയവര്‍ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ എത്തിച്ച് മുങ്ങിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

സിദ്ദീഖിന്റെ സഹോദരന്‍ മുഗുറോഡിലെ അന്‍വറിനെയും കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖിനെ ദുബായില്‍ നിന്നും വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയത്.

ഗുരുതര പരിക്കുകളോടെ അന്‍വറിനെ മംഗലാപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സിദ്ദിഖിന്റെ മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കാല്പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

Other News in this category



4malayalees Recommends