എകെജി സെന്റര്‍ ആക്രമണം; പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍

എകെജി സെന്റര്‍ ആക്രമണം; പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍
എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവില്‍പ്പോയത്. പ്രതിക്ക് സ്‌കൂട്ടര്‍ എത്തിച്ചത് ഇവരാണെന്നാണ് നിഗമനം. പ്രതിയാക്കണോ എന്ന് ചോദ്യം ചെയ്ത ശേഷം തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം ഗൂഢാലോചനയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കൂടി പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച ജിതിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. സ്‌ഫോടക വസ്തു എറിയാന്‍ ജിതിനെ സഹായിച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

പ്രതി ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം. എകെജി സെന്റര്‍ ആക്രമിച്ച സമയം ജിതിന്‍ ധരിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്നാണ് അറിയുന്നത്.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റു കൂടിയായ പ്രതി ജിതിനുമായുളള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കം.

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ച കേസിലും സുഹൈല്‍ ഷാജഹാനെ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. രണ്ടു പ്രാവശ്യം നോട്ടീസ് നല്‍കിയെങ്കിലും സുഹൈല്‍ ഷാജഹാന്‍ ഹാജരായിരുന്നില്ല.

Other News in this category



4malayalees Recommends