സംസ്ഥാനത്തെ 380ഓളം പേരെ വധിക്കാനായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നോട്ടമിട്ടിരുന്നതായി വിവരം. ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നാണ് ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്.
ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാഴ്ച മുന്‍പാണ് പോപ്പുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തതത്. പിഎഫ്‌ഐ മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീനേയും കേസില്‍ പൊലീസ് പിടികൂടിയിരുന്നു. ഇരുവരുടേയും ലാപ്പ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്.
സിറാജുദ്ദീനില്‍ നിന്നും കണ്ടെത്തിയ പട്ടികയില്‍ 378 പേരുകളാണുള്ളത്. പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖിന്റെ ലാപ് ടോപ്പാല്‍ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളാണ്. ഹിറ്റ്‌ലിസ്റ്റില്‍ ഒരു സി.ഐയും ഒരു സിവില്‍ പൊലീസ് ഓഫീസറും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്‍ഐഎയുടെ രഹസ്യറെയ്ഡിന് മുന്‍പേ തന്നെ ഈ വിവരങ്ങള്‍ പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു.
ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സിറാജുദീനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും രേഖകളുമാണ് പൊലീസിന് ലഭിച്ചത്. ശ്രീനിവാസന്‍ കൊലക്കേസിലെ 38 മത്തെ പ്രതിയായ സിറാജുദീനെ മലപ്പുറത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇയാള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് നിഗമനം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു ഗൂഢാലോചന നടന്നത്. മലപ്പുറത്തെ 12 ആര്‍എസ്എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു.
കൈവെട്ട് കേസിലും കൊല്ലപ്പെട്ട മറ്റൊരു ആര്‍എസ് എസ് നേതാവ് സഞ്ജിത്തിന്റെ കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് സൂചനയുണ്ട്. സഞ്ജിതിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ പെന്‍ഡ്രൈവില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല ചെയ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല ചെയ്യപ്പെട്ട് 24 മണിക്കൂര്‍ തികയും മുന്നെയായിരുന്നു സംഭവം.