യുകെ മോര്‍ട്ട്‌ഗേജ് പ്രതിസന്ധി ആളിക്കത്തും! മാര്‍ച്ച് മാസത്തോടെ ശരാശരി ചെലവില്‍ 70% വര്‍ദ്ധനവ് വന്നേക്കും; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെടിട്ടും മോര്‍ട്ട്‌ഗേജ് വിപണിയിലെ തീയണയ്ക്കാന്‍ കഴിയുന്നില്ല

യുകെ മോര്‍ട്ട്‌ഗേജ് പ്രതിസന്ധി ആളിക്കത്തും! മാര്‍ച്ച് മാസത്തോടെ ശരാശരി ചെലവില്‍ 70% വര്‍ദ്ധനവ് വന്നേക്കും; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെടിട്ടും മോര്‍ട്ട്‌ഗേജ് വിപണിയിലെ തീയണയ്ക്കാന്‍ കഴിയുന്നില്ല

സാമ്പത്തിക തിരിച്ചടികള്‍ ശാന്തമാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെട്ടിട്ടും തീയൊഴിയാതെ യുകെ മോര്‍ട്ട്‌ഗേജ് വിപണി. ലെന്‍ഡര്‍മാര്‍ക്ക് ഉയര്‍ന്ന കടമെടുക്കല്‍ ചെലവ് വരുന്നതോടെ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ മാര്‍ച്ച് മുതല്‍ 70% വര്‍ദ്ധനവ് വരുമെന്നാണ് ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് കണക്കാക്കുന്നത്.


ശരാശരി മൂല്യമുള്ള വീടുകളുടെ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് പ്രതിമാസ ചെലവ് 1325 പൗണ്ടായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ 779 പൗണ്ട് നിലനിന്ന സ്ഥാനത്താണ് ഈ കുതിപ്പ്.

വെള്ളിയാഴ്ചത്തെ മിനി ബജറ്റിന് പിന്നാലെയാണ് ബാങ്കുകള്‍ക്ക് വരുന്ന ആഴ്ചകളില്‍ ഹോം ലോണ്‍ ചെലവുകള്‍ ഉയര്‍ത്തേണ്ട അവസ്ഥ വന്നത്. വെള്ളിയാഴ്ച മുതല്‍ 1620 മോര്‍ട്ട്‌ഗേജ് ഉത്പന്നങ്ങള്‍ പിന്‍വലിച്ചാണ് ലെന്‍ഡേഴ്‌സ് പ്രതികരിച്ചത്. വിപണിയിലെ 40% ഡീലുകളാണ് ഇതോടെ ഇല്ലാതായത്.

തങ്ങളുടെ ചെലവ് എത്രത്തോളം വരുമെന്ന് ലെന്‍ഡര്‍മാര്‍ക്ക് മനസ്സിലാകുന്നത് വരെ ഈ അനിശ്ചിതാവസ്ഥ തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇടപെടല്‍ എത്രത്തോളം ഫലം കാണുമെന്ന് കാത്തിരിക്കുകയാണ് ബാങ്കുകള്‍. രണ്ട്, അഞ്ച് വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ക്ക് ഇപ്പോള്‍ 4 ശതമാനമാണ് നിരക്ക്. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇന്ററസ്റ്റ്-റേറ്റ് സ്വാപ്പില്‍ ലെന്‍ഡര്‍മാര്‍ ഈടാക്കുന്ന വില 6 ശതമാനത്തിന് അരികിലെത്തി. 2008 സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലെ നിലയിലാണിത്.

വിര്‍ജിന്‍ മണി വെള്ളിയാഴ്ച തന്നെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. റസിഡന്‍ഷ്യല്‍ 2, 5, 10 വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ ഇപ്പോള്‍ 5.29 ശതമാനത്തിലാണ് തുടങ്ങുന്നത്. ബുധനാഴ്ച വരെ 4.99% നിന്ന ഇടത്താണ് ഈ കുതിപ്പ്. മോര്‍ട്ട്‌ഗേജുകള്‍ താങ്ങാന്‍ കഴിയാതെ വരുന്ന ആളുകള്‍ വീട് വില്‍പ്പനയ്ക്ക് വെയ്ക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
Other News in this category



4malayalees Recommends