ഇംഗ്ലണ്ടില്‍ ഓട്ടം സീസണ്‍ കോവിഡ് തരംഗത്തിന് തുടക്കം കുറിച്ചതായി ഉന്നത വിദഗ്ധര്‍. കേസുകളും, ആശുപത്രിയിലെ വൈറസ് അഡ്മിഷനുകളും കുതിച്ചുയരാന്‍ തുടങ്ങിയതോടെയാണ് തരംഗത്തിന് തുടക്കമായെന്ന് വ്യക്തമാകുന്നത്. ഇംഗ്ലണ്ടില്‍ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധിച്ച് ചികിത്സ ആവശ്യമായി വന്ന രോഗികളുടെ എണ്ണം 48 ശതമാനം ഉയര്‍ന്നതായാണ് എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.
ആരോഗ്യ മേധാവികള്‍ക്കിടയില്‍ ആശങ്ക പരത്തുന്നതാണ് ഈ അവസ്ഥ. കഴിഞ്ഞ മൂന്ന് ദിവസത്തിനെട രാജ്യത്ത് മഹാമാരി 12 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആശുപത്രികളിലെ സമ്മര്‍ദം ഭയക്കുന്ന അവസ്ഥയ്ക്ക് അരികില്‍ പോലും എത്തിയിട്ടില്ലെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ 860,000 പേര്‍ കോവിഡുമായി നടപ്പുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ജൂലൈ മധ്യത്തിന് ശേഷം ആദ്യമായാണ് ക്രമാതീതമായി കേസുകള്‍ വര്‍ദ്ധിക്കുന്നത്. സമ്മര്‍ തരംഗം പീക്കിലെത്തിയ ഘട്ടത്തില്‍ ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയായിരുന്നു. എന്നിട്ടും മഹാമാരി കാലത്തെ വിലക്കുകള്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണം റെക്കോര്‍ഡ് പിടിക്കുകയും, ആംബുലന്‍സ് ലഭിക്കാന്‍ വൈകിയതോടെ രോഗികള്‍ മരിക്കുകയും, എ&ഇ യൂണിറ്റുകളില്‍ 12 മണിക്കൂറിലേറെ ക്യൂ നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയും സംജാതമായിരുന്നു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഈ പ്രതിസന്ധി അവസാനമില്ലാതെ നീളാന്‍ പ്രധാന കാരണം. നോട്ടിംഗ്ഹാംഷയറിലെ ഒരു എന്‍എച്ച്എസ് ട്രസ്റ്റില്‍ ഇതിനകം തന്നെ പതിവ് ഓപ്പറേഷനുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യാന്‍ കഴിയുകയെന്ന് മേധാവികള്‍ വ്യക്തമാക്കി.
വിന്റര്‍ സീസണില്‍ പതിവ് സമ്മര്‍ദം കൂടി നേരിടാന്‍ തുടങ്ങുന്നതോടെ എന്‍എച്ച്എസ് ആശുപത്രികളുടെ സ്ഥിതി കൂടുതല്‍ മോശമാകുമെന്നാണ് ആശങ്ക. കോവിഡിനൊപ്പം, ഫ്‌ളൂവും ചേര്‍ന്ന് ഇരട്ട പ്രഹരം ഏല്‍പ്പിക്കുക കൂടി ചെയ്യുമ്പോള്‍ ഭാരം ചുമക്കാന്‍ എന്‍എച്ച്എസ് പെടാപ്പാട് പെടേണ്ടി വരും.