മരിച്ചുപോയ അച്ഛന്‍ സീരിയല്‍ കില്ലറാണെന്ന് മകളുടെ വെളിപ്പെടുത്തല്‍. ഐയവയിലാണ് സംഭവം. പത്തുവര്‍ഷം മുമ്പാണ് ഇയാള്‍ മരിച്ചത്.
ലൂസി സ്റ്റഡി എന്ന സ്ത്രീയാണ് തന്റെ അച്ഛനായ ഡൊണാള്‍ഡ് ഡീന്‍ സ്റ്റഡി 30 വര്‍ഷത്തിനുള്ളില്‍ 50 മുതല്‍ 70 വരെ സ്ത്രീകളെ കൊന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. ഒപ്പം തങ്ങളുടെ അന്നത്തെ പുരയിടത്തില്‍ കിണറിനരികിലായി പലരുടേയും മൃതദേഹം കുഴിച്ചിട്ടു എന്നും അതിന് അച്ഛന്‍ തന്റെയും സഹോദരന്റെയും സഹായം തേടിയിരുന്നു എന്നും ലൂസി പറഞ്ഞു.
'എവിടെയാണ് ആ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത് എന്ന് തനിക്കറിയാം. അച്ഛന്‍ തങ്ങളോട് കിണറിനപ്പുറത്തേക്ക് പോകാനോ കുന്നിന് മുകളിലേക്ക് പോകാനോ പറയും. അതിന്റെ അര്‍ത്ഥം എന്താണ് എന്ന് ഞങ്ങള്‍ക്കറിയാം. തിരികെ വരാന്‍ എനിക്ക് പേടിയായിരുന്നു. കാരണം, എന്തെങ്കിലും പറഞ്ഞാല്‍ അച്ഛന്‍ എന്നേയും കൊല്ലുമോ എന്ന് എനിക്ക് പേടി ആയിരുന്നു' എന്ന് ലൂസി ന്യൂസ്‌വീക്കിനോട് പറഞ്ഞു.
ഫ്രീമോണ്ട് കൗണ്ടി ഷെരീഫ് കെവിന്‍ ഐസ്‌ട്രോപ്പ്, ഡെസ് മോയിന്‍സ് രജിസ്റ്ററിനോട് പറഞ്ഞത്, രണ്ട് കഡാവര്‍ നായ്ക്കള്‍ സൈറ്റിന് ചുറ്റും മണംപിടിച്ചിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഇവിടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടാവാം എന്ന് തന്നെയാണ് എന്നാണ്. എന്നാല്‍, ലൂസി പറഞ്ഞ കഥ ഗൗരവതരമാണ് എങ്കിലും അതിലേക്ക് നയിക്കുന്ന മറ്റൊരു തെളിവുകളും കിട്ടിയിട്ടില്ല. മാത്രമല്ല, ലൂസി പറയുന്ന പുരയിടവും കിണറും ഒക്കെ പരിശോധിക്കണം. അതിന് അതിന്റെ ഇപ്പോഴത്തെ ഉടമയുടെ അനുമതി വേണം. ഇത്തരം നടപടികളെല്ലാം നടക്കുകയാണ് എന്നും പൊലീസ് പറയുന്നു.
ഡൊണാള്‍ഡ് കൊന്നവരില്‍ മിക്ക സ്ത്രീകളും ലൈംഗിക തൊഴിലാളികളായിരുന്നു. അവരെ കൊല്ലുന്നതിന് മുമ്പ് തന്റെ അഞ്ച് ഏക്കര്‍ വരുന്ന കൃഷിഭൂമിയിലേക്ക് കൊണ്ടുവന്നിരുന്നു. പിന്നീടാണ് അയാള്‍ സ്ത്രീകളെ കൊന്നത് എന്ന് ന്യൂസ്‌വീക്ക് പറയുന്നു. 'അച്ഛന്‍ എന്നും കുടിക്കുമായിരുന്നു. ദേഷ്യക്കാരനായിരുന്നു. ഇരകളെ തങ്ങള്‍ താമസിച്ചിരുന്ന ട്രെയിലറിനകത്ത് വച്ച് തലയ്ക്ക് അടിക്കുമായിരുന്നു. 2013 ല്‍ 75 ാമത്തെ വയസിലാണ് അച്ഛന്‍ മരിക്കുന്നത്' എന്നും ലൂസി പറഞ്ഞു.
'താനെന്താണ് ചെയ്യുന്നത് എന്ന് തന്റെ മക്കള്‍ അറിഞ്ഞിരിക്കണം എന്ന് തന്നെയാണ് അച്ഛന്‍ കരുതിയിരുന്നത്. തന്റെ മറ്റ് ഏതെങ്കിലും സഹോദരങ്ങള്‍ ഇക്കാര്യങ്ങളെല്ലാം അധികാരികളെ അറിയിച്ചിരുന്നോ എന്ന് തനിക്കറിയില്ല. നേരത്തെ തന്നെ അച്ഛനെ കുറിച്ചുള്ള വിവരങ്ങള്‍ താന്‍ അധ്യാപകരോടും വികാരിയോടും ചില അധികാരികളോടും എല്ലാം പറഞ്ഞിരുന്നു. എന്നാല്‍, അവരാരും തന്റെ വാക്കുകളെ ഗൗരവത്തിലെടുത്തിരുന്നില്ല' എന്നും ലൂസി പറയുന്നു. ലൂസിയുടെ ഒരു സഹോദരന്‍ 39 ാമത്തെ വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
മയക്കുമരുന്നും തോക്കുമായി ബന്ധപ്പെട്ട് ക്രിമിനല്‍ പശ്ചാത്തലം തന്റെ അച്ഛനുണ്ട് എന്നും ലൂസി പറഞ്ഞു. ഏതായാലും മകളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കൊലപാതകത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.