നായ കുരച്ചതിനെ ചൊല്ലി തര്‍ക്കം, കടല്‍ത്തീരത്ത് വച്ച് വഴക്കിട്ടതോടെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു ; ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ നഴ്‌സിന്റെ മൊഴിയിങ്ങനെ

നായ കുരച്ചതിനെ ചൊല്ലി തര്‍ക്കം, കടല്‍ത്തീരത്ത് വച്ച് വഴക്കിട്ടതോടെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു ; ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ നഴ്‌സിന്റെ മൊഴിയിങ്ങനെ
ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ നഴ്‌സിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പൊലീസ്. ദില്ലി പൊലീസാണ് കഴിഞ്ഞ ദിവസം രാജ്‌വീന്ദര്‍ സിങ് (38) എന്ന ഇന്ത്യന്‍ നഴ്‌സിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ് പൊലീസാണ് ഇനാം പ്രഖ്യാപിച്ചത്. 2018 ഒക്ടോബറിലാണ് ക്വീന്‍സ് ലാന്‍ഡിന് സമീപത്തെ വാങ്കെറ്റി ബീച്ചില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോര്‍ഡിങ്‌ലി (24) എന്ന യുവതിയ ഇയാള്‍ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ഇയാള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

ടോയയുടെ വളര്‍ത്തുനായ ബീച്ചില്‍ വെച്ച് തന്നെ നോക്കി കുരച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. രാജ്‌വീന്ദര്‍ സിങ് ഭാര്യയുമായി വഴക്കിട്ട ശേഷം വാങ്കെറ്റി ബീച്ചിലേക്ക് പോയി. കൈയില്‍ കുറച്ച് പഴങ്ങളും അടുക്കളയിലെ കത്തിയും ഉണ്ടായിരുന്നു. ഈ സമയം, ഫാര്‍മസി ജീവനക്കാരിയായ കോര്‍ഡിങ്‌ലി തന്റെ നായയെ കടല്‍ത്തീരത്ത് നടത്തുകയായിരുന്നു. രാജ്‌വീന്ദറിനെ കണ്ടതോടെ യുവതിയുടെ നായ കുരക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇരുവരും വഴിക്കിടുകയും കൊലപാതകത്തിലേക്ക് എത്തുകയും ചെയ്‌തെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് മൃതദേഹം മണലില്‍ കുഴിച്ചിട്ട് നായയെ മരത്തില്‍ കെട്ടിയിട്ട് ഇയാള്‍ മുങ്ങി. സംഭവം പുറത്തറിയും മുമ്പ് ഇയാള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് രക്ഷപ്പെട്ടു.

രാജ്‌വീന്ദറിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് നവംബര്‍ 21 ന് പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സിബിഐയും ഓസ്‌ട്രേലിയന്‍ അന്വേഷണ സംഘവും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Other News in this category



4malayalees Recommends