ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുകയാണ്. വമ്പന്‍ ടീമുകളെ ഞെട്ടിച്ചും, വീഴ്ത്തിയും ചെറിയ ടീമുകള്‍ പോലും അരങ്ങ് വാഴുന്നു. ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. ലേബര്‍ പാര്‍ട്ടി തുടര്‍ച്ചയായി ഗോളുകള്‍ അടിച്ച് കൂട്ടുമ്പോള്‍ ടോറികള്‍ അമ്പരപ്പിലാണ്. എക്‌സ്ട്രാ ടൈമിലാണ് ഒരു പ്രധാന കളിക്കാരനെ കളത്തിലിറക്കാന്‍ അവര്‍ക്ക് ബുദ്ധിതെളിഞ്ഞത്. പക്ഷെ സമയം ഏറെ വൈകിപ്പോയെന്ന സംശയം ഇപ്പോഴും ബാക്കിയാണ്.
ഋഷി സുനാകിനെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ഏറെ വൈകിപ്പോയെന്നാണ് മുന്‍ കണ്‍സര്‍വേറ്റീവ് ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചങ്കിടിപ്പ് സമ്മാനിക്കുന്ന റിപ്പോര്‍ട്ടില്‍ വോട്ടര്‍മാര്‍ സുപ്രധാന വിഷയങ്ങളില്‍ ലേബര്‍ പാര്‍ട്ടിയെ വിശ്വസിക്കുന്നതായി കണ്ടെത്തി. കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായ ലേബര്‍ ഗവണ്‍മെന്റിനെ 57 ശതമാനവും, ഋഷി സുനാക് പ്രധാനമന്ത്രിയായ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെ 43 ശതമാനവുമാണ് പിന്തുണയ്ക്കുന്നത്.
പാര്‍ട്ടിയെന്ന നിലയില്‍ ലേബറിനും, ഗ്രീന്‍ പാര്‍ട്ടിക്കും, ലിബറല്‍ ഡെമോക്രാറ്റ്, പ്ലെയ്ഡ് സൈമ്രുവിനും പിന്നിലാണ് കണ്‍സര്‍വേറ്റീവുകള്‍. ചാനല്‍ ക്രോസിംഗ് നടത്തുന്ന അനധികൃത കുടിയേറ്റം തടയാന്‍ സുനാക് ഗവണ്‍മെന്റിന് സാധിക്കുമെന്ന് 12% മാത്രമാണ് വിശ്വസിക്കുന്നത്. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കാന്‍ കഴിയുമെന്ന് കേവലം 24 ശതമനാവും കരുതുന്നു.
പ്രധാനമന്ത്രി പദത്തിന് ഏറെ അനുയോജ്യമാണെങ്കിലും തകര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടിയില്‍ സുനാകിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വോട്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍വ്വെ ഫലങ്ങള്‍ ടോറി എംപിമാര്‍ക്കിടയില്‍ ഭീതി പടര്‍ത്താന്‍ പോന്നതാണ്. ലേബര്‍ തുടര്‍ച്ചയായി 20 പോയിന്റ് ലീഡ് നിലനിര്‍ത്തുമ്പോള്‍ ടോറികളെ രക്ഷിക്കാന്‍ ഋഷി സുനാകിന് എത്രത്തോളം സാധിക്കുമെന്ന ചോദ്യം നിലനില്‍ക്കുന്നു.