രണ്ടു കോടി ഇന്‍ഷുറന്‍സ് തുക കിട്ടാനായി ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; വാഹനാപകടമെന്ന് തോന്നിപ്പിച്ചു നടത്തിയ കൊലപാതകത്തിന്റെ സത്യം കണ്ടെത്തി പൊലീസ്

രണ്ടു കോടി ഇന്‍ഷുറന്‍സ് തുക കിട്ടാനായി ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; വാഹനാപകടമെന്ന് തോന്നിപ്പിച്ചു നടത്തിയ കൊലപാതകത്തിന്റെ സത്യം കണ്ടെത്തി പൊലീസ്
ജയ്പൂരില്‍ ഇന്‍ഷുറന്‍സ് തുകയായി 2 കോടി രൂപ ലഭിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. വാഹനാപകടമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു കൊലപാതകം. ഭര്‍ത്താവ് ഉള്‍പ്പെടെ 4 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ശാലു ദേവി(32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ അഞ്ചിന് ഭര്‍ത്താവ് മഹേഷിന്റെ നിര്‍ദേശപ്രകാരം ശാലു അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയിരുന്നു. സഹോദരന്‍ രാജുവിനൊപ്പം ബൈക്കിലായിരുന്നു യാത്ര. പുലര്‍ച്ചെ 5.45ഓടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരിന്നു.

ശാലു സംഭവസ്ഥലത്തും രാജു ചികിത്സയിലിരിക്കെയും മരിച്ചു. വാഹനാപകടമാണെന്ന് ശാലുവിന്റെ വീട്ടുകാര്‍ കരുതിയെങ്കിലും സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഹിറ്റ് ആന്റ് റണ്‍ എന്ന് കരുതിയ കേസ് പിന്നീട്! കൊലപാതകമായി മാറി. ഭര്‍ത്താവ് മഹേഷ് ചന്ദ് ശാലുവിന് വേണ്ടി ഒരു ഇന്‍ഷുറന്‍സ് എടുത്തിരുന്നുവെന്നും സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെട്ടാല്‍ ഒരു കോടി രൂപയും, അപകട മരണമാണെങ്കില്‍ 1.90 കോടി രൂപ ലഭിക്കുമെന്നും പൊലീസ് കണ്ടെത്തി.

ഈ തുക ലഭിക്കാന്‍ മഹേഷ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കൊലപാതകമെന്ന് പൊലീസ് മനസിലാക്കി. മഹേഷിനെ കസ്റ്റഡയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ശാലുവിനെ കൊല്ലാന്‍ കുപ്രസിദ്ധ ഗുണ്ടാസംഘത്തിന് 5.50 ലക്ഷം രൂപ നല്‍കിയെന്നും പ്രതി മൊഴി നല്‍കി. മഹേഷും ശാലുവും 2015 ല്‍ വിവാഹിതരായെന്നും ദമ്പതികള്‍ക്ക് ഒരു മകളുണ്ടെന്നും പൊലീസ് പറഞ്ഞു.

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും ശാലു മാതൃവീട്ടില്‍ താമസിക്കാന്‍ തുടങ്ങിയെന്നും പൊലീസ്. പിന്നീടാണ് കൊലയ്ക്കായി പദ്ധതിയിട്ടത്.

Other News in this category



4malayalees Recommends