വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി ; എഞ്ചിനീയറായ യുവാവ് പിടിയില്‍

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി ; എഞ്ചിനീയറായ യുവാവ് പിടിയില്‍
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ എന്‍ജിനീയറായ യുവാവ് കഴുത്തറത്ത് കൊന്നു. ആന്ധ്രപ്രദേശ് കൃഷ്ണപുരം സ്വദേശി തപസ്വി(21)യെയാണ് മണികോണ്ട സ്വദേശിയായ ജ്ഞാനേശ്വര്‍ കൊലപ്പെടുത്തിയത്.

കൃത്യം നടത്തിയ ശേഷം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഗുണ്ടൂരിലെ തപസ്വിയുടെ സുഹൃത്തിന്റെ വീട്ടില്‍വെച്ചായിരുന്നു ദാരുണ സംഭവം.

വിജയ വാഡയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ തപസ്വിയും സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ ജ്ഞാനേശ്വറും രണ്ടു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.അടുത്തിടെ യുവാവ് വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും തപസ്വി ഇതു നിരസിച്ചിരുന്നു.

എന്നാല്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചിട്ടും ജ്ഞാനേശ്വര്‍ തപസ്വിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കി. പൊലീസ് യുവാവിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു. പിന്നാലെ വീണ്ടും വിവാഹ അഭ്യര്‍ത്ഥനയുമായി പ്രതി സമീപിക്കുകയായിരുന്നു.

ഗുണ്ടൂരില്‍ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പമാണ് തപസ്വി താമസിച്ചിരുന്നത്. തനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ജ്ഞാനേശ്വര്‍ തിങ്കളാഴ്ച എത്തിയത്. ഇരുവരും വഴക്കുണ്ടായതോടെ കൈയില്‍ കരുതിയ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് തപസ്വിയുടെ കഴുത്തറത്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ പ്രതി മുറി അകത്തുനിന്ന് പൂട്ടിയിട്ടു. തുടര്‍ന്ന് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന സുഹൃത്തിന്റെ ബഹളം കേട്ട് സമീപ വാസികളെത്തി മുറിയുടെ കതക് തകര്‍ത്തു. തപസ്വിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. ജ്ഞാനേശ്വറിനെ പൊലീസിന് കൈമാറി.

Other News in this category



4malayalees Recommends