ബ്രിട്ടനെ ഭീഷണിപ്പെടുത്തി ശമ്പളവര്‍ദ്ധന നേടാനുള്ള യൂണിയനുകളുടെ ശ്രമം വിലപ്പോകില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. എന്‍എച്ച്എസ് നഴ്‌സുമാരും, പാരാമെഡിക്കുകളും മുതല്‍ റെയില്‍ ജീവനക്കാര്‍ വരെ സമരപ്രഖ്യാപനം നടത്തിയിട്ടുണ്ട്. എന്നാല്‍ ശമ്പളവര്‍ദ്ധന വിഷയത്തിലെ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കൂടുതല്‍ പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുനാക് സഭയില്‍ പ്രഖ്യാപിച്ചു.
ന്യായമായ രീതിയിലാണ് ഗവണ്‍മെന്റ് ശമ്പള തര്‍ക്കങ്ങളെ സമീപിച്ചത്. സ്വതന്ത്ര പബ്ലിക് സെക്ടര്‍ പേ ബോഡികളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് കൊണ്ടാണ് ഇത് ചെയ്തത്, സുനാക് അവകാശപ്പെട്ടു. 'ഓരോ കേസിലും ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി സ്വീകരിച്ചു. ചില കേസുകളില്‍ പ്രൈവറ്റ് സെക്ടറില്‍ പോലും ലഭിക്കാത്ത നിര്‍ദ്ദേശങ്ങളാണുണ്ടായത്. ഇത്രയൊന്നും പല ആളുകള്‍ക്കും ശമ്പളം കിട്ടുന്നില്ല', ഋഷി സുനാക് ഐടിവി ന്യൂസില്‍ വ്യക്തമാക്കി.
'സര്‍ക്കാര്‍ ന്യായമായ സമീപനമാണ് നടത്തിയത്. യൂണിയന്‍ നേതാക്കള്‍ ഈ ന്യായത്തോടൊപ്പം പോയില്ലെങ്കില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് എന്റെ മുന്‍ഗണന. ജനജീവിതം തടസ്സപ്പെടുന്നത് ചുരുക്കാനുള്ള നടപടികള്‍ വരും', പ്രധാനമന്ത്രി പറഞ്ഞു. ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുന്നത് നിരോധിക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി നീക്കം നടത്തുന്നുണ്ട്.
എമര്‍ജന്‍സി ജീവനക്കാരുടെ സമരം നിരോധിക്കാനുള്ള പദ്ധതികള്‍ ഉണ്ടാകുമെന്നാണ് ശ്രോതസ്സുകള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും യൂണിയനുകള്‍ ഭയപ്പെടുന്നില്ല. അഞ്ച് പ്രധാന എയര്‍പോര്‍ട്ടുകളില്‍ ബോര്‍ഡര്‍ ഫോഴ്‌സ് പാസ്‌പോര്‍ട്ട് ജീവനക്കാരാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 23 മുതല്‍ 26 വരെയും, ഡിസംബര്‍ 28നുമാണ് സമരം. ഇതോടെ ഗാറ്റ്‌വിക്ക്, ഹീത്രൂ, ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലെ അറൈവല്‍ സ്റ്റാഫാണ് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുക.