ലോകത്തെ സ്തംഭിപ്പിച്ച ഒരു ആരോഗ്യ പ്രതിസന്ധി. ജനജീവിതം താറുമാറാകുകയും, ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമാകുകയും, രണ്ട് വര്‍ഷം പിന്നിട്ടിട്ടും രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന അനവധി ആളുകളുമുണ്ട് നമുക്കിടയില്‍. എന്നാല്‍ ഈ ദുരന്തത്തില്‍ നിന്നും രക്ഷകരായി എത്തി കോടിക്കണക്കിന് ഡോളര്‍ കൊയ്‌തെടുത്തവരാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍.
ഈ കമ്പനികളുടെ ആര്‍ത്തി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ നടക്കുന്ന കേസുകള്‍ വ്യക്തമാക്കുന്നത്. ഫിസര്‍ തങ്ങളുടെ എംആര്‍എന്‍എ ടെക്‌നോളിജി കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനായി മോഷ്ടിച്ചെന്നായിരുന്നു മോഡേണയുടെ ആരോപണം. ഇപ്പോള്‍ ഇതിനെ ഖണ്ഡിച്ച് തിരിച്ച് കേസ് കൊടുത്തിരിക്കുകയാണ് മോഡേണ.
ഫിസറും, പങ്കാളിയായ ബയോഎന്‍ടെക്കും എതിരാളിയുടെ വാദങ്ങളെ നിയമപോരാട്ടത്തില്‍ തള്ളിയിരിക്കുകയാണ്. ചരിത്രം തിരുത്തി എഴുതാനാണ് മോഡേണ ശ്രമിക്കുന്നതെന്ന് ഫിസര്‍ ആരോപിക്കുന്നു. മോഡേണയുടെ നിയമനടപടികള്‍ തള്ളണമെന്നും ഫിസര്‍ കോടതിയില്‍ അപേക്ഷിച്ചിട്ടുണ്ട്.
കോവിഡ്-19 വാക്‌സിന്റെ പേരില്‍ എതിരാളി തങ്ങളെ കോടതി കയറ്റിയതോടെയാണ് ഫിസറും, ജര്‍മ്മന്‍ പങ്കാളി ബയോഎന്‍ടെക്കും തിരിച്ചടിച്ചത്. മോഡേണയുടെ പേറ്റന്റുകള്‍ പ്രാബല്യമില്ലാത്തവയാണെന്നും, ഇത് ലംഘിച്ചിട്ടില്ലെന്നും കമ്പനികള്‍ വാദിക്കുന്നു. കോവിഡ്-19 മഹാമാരിക്ക് മുന്‍പ് തങ്ങള്‍ സ്വരൂപിച്ച പേറ്റന്റ് ലംഘിച്ചാണ് ഫിസര്‍ വാക്‌സിന്‍ നിര്‍മ്മിച്ചതെന്നാണ് മോഡേണയുടെ വാദം.
ഫിസര്‍ കോവിഡ്-19 വാക്‌സിനുകളുടെ ലാഭത്തില്‍ നിന്നും നഷ്ടപരിഹാരം വേണമെന്നാണ് മോഡേണ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഫിസര്‍ വാക്‌സിന്‍ വിറ്റ് ആദ്യ 9 മാസങ്ങളില്‍ 26.4 ബില്ല്യണ്‍ ഡോളര്‍ നേടിയെന്നാണ് കണക്ക്. മോഡേണയ്ക്ക് 13.5 ബില്ല്യണ്‍ ഡോളര്‍ വരുമാനവും ഈ കാലയളവില്‍ വാക്‌സിനില്‍ നിന്നും ലഭിച്ചു.
എംആര്‍എന്‍എ ടെക്‌നോളജിയുടെ അടിസ്ഥാനമിട്ട മറ്റ് ശാസ്ത്രജ്ഞരുടെയും, യുഎസ് ഗവണ്‍മെന്റിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സംഭാവനകള്‍ മറന്നാണ് എല്ലാം 'തങ്ങളുടേതാണെന്ന' മോഡേണ വാദമെന്ന് ഫിസര്‍ ചൂണ്ടിക്കാണിക്കുന്നു.