ഫേസ്ബുക്ക് അലര്‍ട്ട് ; യുപിയില്‍ ആത്മഹത്യ ചെയ്യാന്‍ പോയ യുവാവിനെ രക്ഷിച്ച് പൊലീസ്

ഫേസ്ബുക്ക് അലര്‍ട്ട് ; യുപിയില്‍ ആത്മഹത്യ ചെയ്യാന്‍ പോയ യുവാവിനെ രക്ഷിച്ച് പൊലീസ്
ഇന്‍സ്റ്റഗ്രാമില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാന്‍ പോയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഉത്തര്‍ പ്രദേശ് പൊലീസ്. പൊലീസിന് വിവരം നല്‍കിയത് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റയുടെയും മാതൃസ്ഥാപനമായ മെറ്റയുടെ കാലിഫോര്‍ണിയ ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്നും.

ആത്മഹത്യയുമായി ബന്ധപ്പെട്ട എന്തെങ്കിലും പോസ്റ്റ് ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ കണ്ടാല്‍ ഉടന്‍ തന്നെ അറിയിക്കാന്‍ തക്കവണ്ണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യുപി പൊലീസ് മെറ്റയുമായി ബന്ധം സ്ഥാപിച്ചിരുന്നു. കനൗജുകാരനായ എന്നാല്‍ ഇപ്പോള്‍ ഗാസിയാബാദിലെ വിജയ് നഗര്‍ ഏരിയയില്‍ താമസിക്കുന്ന 23 കാരനായ അഭയ് ശുക്ലയാണ് ചൊവ്വാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമില്‍ ലൈവിട്ട് കൊണ്ട് ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി കുരുക്കിട്ടത്.

വീഡിയോ ശ്രദ്ധയില്‍ പെട്ട മെറ്റാ ആസ്ഥാനത്ത് നിന്നും ഉടന്‍ തന്നെ ഉത്തര്‍പ്രദേശ് പൊലീസ് വകുപ്പിന്റെ സോഷ്യല്‍ മീഡിയ സെന്ററിലേക്ക് ഇമെയില്‍ വഴി അലര്‍ട്ട് അയച്ചു. ശുക്ലയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ അടക്കമായിരുന്നു ഇമെയില്‍. ഫോണിന്റെ ലൊക്കേഷന്‍ നഗരത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ സോഷ്യല്‍ മീഡിയ സെന്റര്‍ ആ മുന്നറിയിപ്പ് ഗാസിയാബാദ് പൊലീസ് കമ്മീഷണറേറ്റിലേക്ക് കൈമാറി. അവിടെ നിന്നും ഉടന്‍ തന്നെ വിജയ് നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൈമാറുകയും ഉദ്യോഗസ്ഥര്‍ ഉടനടി അവിടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ശുക്ലയുടെ മൊബൈല്‍ ലോക്കേഷന്‍ പിന്തുടര്‍ന്ന് വെറും 15 മിനിറ്റിനുള്ളില്‍ സംഘം യുവാവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു. അയാളെ രക്ഷപ്പെടുത്തിയ ശേഷം കൂടെ കൂട്ടി. തുടര്‍ന്ന് ആറ് മണിക്കൂര്‍ നീണ്ട കൗണ്‍സലിംഗ്. അതിനുശേഷം യുവാവ് സുരക്ഷിതനാണ് എന്ന് ഉറപ്പിക്കല്‍. അതിനും ശേഷമാണ് യുവാവിനെ വീട്ടിലേക്ക് തിരികെ അയച്ചത്.

സഹോദരിയുടെ വിവാഹത്തിന് വേണ്ടി മാറ്റിവച്ച തുകയില്‍ നിന്നും 90,000 രൂപ ശുക്ല വാങ്ങിയിരുന്നു. ബിസിനസിലെ നഷ്ടത്തെ തുടര്‍ന്നായിരുന്നു ഇത്. സാമ്പത്തികമായ ഈ പ്രയാസമാണ് യുവാവിനെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ കാരണമായത്.

Other News in this category



4malayalees Recommends