'തുമ്മിയാല്‍ തെറിയ്ക്കുന്ന മൂക്കല്ല'! സമ്പദ് രംഗത്തെ ഭൂമികുലുക്കം ഒതുക്കി ഡൗണിംഗ് സ്ട്രീറ്റില്‍ 100 ദിവസം തികച്ച് ഋഷി; യുകെ പ്രധാനമന്ത്രി പദത്തിലേക്ക് വരേണ്ടത് 'ധര്‍മ്മമായി' തോന്നിയെന്ന് ഋഷി സുനാക്

'തുമ്മിയാല്‍ തെറിയ്ക്കുന്ന മൂക്കല്ല'! സമ്പദ് രംഗത്തെ ഭൂമികുലുക്കം ഒതുക്കി ഡൗണിംഗ് സ്ട്രീറ്റില്‍ 100 ദിവസം തികച്ച് ഋഷി; യുകെ പ്രധാനമന്ത്രി പദത്തിലേക്ക് വരേണ്ടത് 'ധര്‍മ്മമായി' തോന്നിയെന്ന് ഋഷി സുനാക്

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെയ്‌ക്കേണ്ടി വന്ന ബോറിസ് ജോണ്‍സണ്‍ ഇത് ഒട്ടും ഇഷ്ടത്തോടെ കൈക്കൊണ്ട തീരുമാനമായിരുന്നില്ല. ഒരു തിരിച്ചുവരവിന് 'ബാല്യം' ബാക്കിവെച്ച് ബോറിസ് തന്റെ ഉറ്റ അനുയായിയാ ലിസ് ട്രസിനെ ആ സ്ഥാനത്തേക്ക് എത്തിച്ചതും ഈ ലക്ഷ്യത്തോടെയാണ്. ചാന്‍സലര്‍ സ്ഥാനം രാജിവെച്ച ഋഷി സുനാകിനെ മലര്‍ത്തിയടിച്ച് ട്രസ് പ്രധാനമന്ത്രിയാകുകയും, ബോറിസ് കരുതിയത് പോലെ തന്നെ ബ്രിട്ടന്റെ അടിത്തറ ഇളക്കി സ്ഥാനമൊഴിയുകയും ചെയ്തു.


ഇതിന് ശേഷം തനിക്ക് പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് കണക്കുകൂട്ടി ഇരുന്ന ബോറിസിന് മുന്നില്‍ തടസ്സമായി പഴയ ചാന്‍സലര്‍ ഋഷി സുനാക് ഉണ്ടായിരുന്നു. ഋഷിയെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കാതെ തടഞ്ഞ ബോറിസിന് തന്നെ ഇദ്ദേഹത്തിന് മുന്നില്‍ വഴിമാറി കൊടുക്കേണ്ടതായി വന്നു. ഇപ്പോള്‍ ബ്രിട്ടനിലെ കാറും, കോളും അടക്കി, സമ്പദ് മേഖലയില്‍ സ്ഥിരത തിരിച്ചെത്തിച്ച് പ്രതിസന്ധികളില്‍ നിന്നും രാജ്യത്തെ കരകയറ്റാനുള്ള പോരാട്ടത്തിലാണ് ഋഷി സുനാക്.

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് കയറിവരേണ്ടത് തന്റെ 'ധര്‍മ്മമായാണ്' കരുതിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡൗണിംഗ് സ്ട്രീറ്റില്‍ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി 100 ദിവസം തികച്ചുവെന്നത് തന്നെ അഭിമാനകരമായ നേട്ടമാണ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കും, മുന്‍ഗാമി ലിസ് ട്രസിന്റെ 45 ദിവസത്തെ കാലയളവിനും ശേഷം ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായത് എന്ത് കൊണ്ടെന്നാണ് പിയേഴ്‌സ് മോര്‍ഗന്‍ ടോക്ക് ടിവി അഭിമുഖത്തില്‍ ഋഷിയോട് ചോദിച്ചത്.

'എന്നെ സംബന്ധിച്ച് ഇതെന്റെ ഡ്യൂട്ടിയാണ്. ഹിന്ദുത്വത്തില്‍ ധര്‍മ്മം എന്നൊരു ആശയമുണ്ട്. ഡ്യൂട്ടി എന്നര്‍ത്ഥം വരുന്ന കാര്യം. നിങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക എന്നിവയാണ് ഇതില്‍ വരുന്നത്', ഋഷി മറുപടി നല്‍കി.

ഇത് ദുഃസ്വപ്‌നം പോലൊരു ജോലിയാണെങ്കിലും, എനിക്ക് ഒരു വ്യത്യാസം കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നി, മോര്‍ട്ട്‌ഗേജ് പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന അനുഭവങ്ങള്‍, ഇതെല്ലാം കണ്ടുകൊണ്ടാണ് ഞാന്‍ വെല്ലുവിളി നേരിടാന്‍ മുന്നിട്ടിറങ്ങിയത്. സേവനത്തില്‍ ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു, രാജ്യത്തിനായി മാറ്റം കൊണ്ടുവരാമെന്നും കരുതുന്നു, ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
Other News in this category



4malayalees Recommends