പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഫോട്ടോയും ഫോണ്‍ നമ്പറും എടുത്ത് അശ്ലീല വെബ്‌സൈറ്റില്‍ ഇട്ടതായി പരാതി ; പൊലീസ് കേസെടുക്കാന്‍ മടിക്കുന്നുവെന്ന് യുവതി

പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഫോട്ടോയും ഫോണ്‍ നമ്പറും എടുത്ത് അശ്ലീല വെബ്‌സൈറ്റില്‍ ഇട്ടതായി പരാതി ; പൊലീസ് കേസെടുക്കാന്‍ മടിക്കുന്നുവെന്ന് യുവതി
യുവതിയുടെ ഫോണ്‍നമ്പറും ഫോട്ടോയും അശ്ലീല വെബ്‌സൈറ്റില്‍ ഇട്ടതായി പരാതി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കാട്ടാക്കട പോലീസ് കേസെടുക്കുന്നില്ലെന്ന് യുവതി ആരോപിക്കുന്നു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും യുവതി പറയുന്നു. യുവതിക്കൊപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീട്ടമ്മ ആരോപിക്കുന്നു. സംഭവത്തില്‍ റൂറല്‍ എസ്പിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.

വിവിധ രാജ്യങ്ങളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് എത്തിയതോടെയാണ് സംഭവം വീട്ടമ്മ അറിഞ്ഞത്. അശ്ലീല വെബ്‌സൈറ്റിലും വാട്‌സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോണ്‍നമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പോലീസില്‍ പരാതി നല്‍കി. കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയും ചെയ്തു. അപ്പോഴാണ് പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നതെന്ന് വ്യക്തമായത്.

ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്‌സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം തോന്നിയ ആളുടെ വിവരങ്ങളും പോലീസിന് കൈമാറി. ഇതിനിടെ, പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോള്‍ അവന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചെന്നും യുവതി പറയുന്നു. തനിക്ക് 16 വയസുള്ള മകളുണ്ടെന്നും ഇത് അവളുടെ ഭാവിയെ ബാധിക്കുമെന്നും യുവതി വ്യക്തമാക്കി.

Other News in this category



4malayalees Recommends