എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സ ലഭ്യമാകാന്‍ കാത്തിരിക്കുന്നവരുടെ 'ഹിമാലയന്‍' പട്ടികയില്‍ കുറവ് വരാന്‍ അടുത്ത വര്‍ഷത്തിന്റെ പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ആശുപത്രികള്‍ ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും നല്‍കുന്നതില്‍ പരാജയപ്പെടുന്നതാണ് പദ്ധതികളുടെ താളം തെറ്റിക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
അടുത്ത 12 മാസത്തില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഫ്‌ളാറ്റ്‌ലൈനില്‍ എത്തിച്ചേരുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് പരിശോധന വ്യക്തമാക്കുന്നത്. എന്നാല്‍ രോഗികളുടെ ദുരിതം അതിവേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഗവണ്‍മെന്റിന്റെയും, എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെയും ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതാണ് ഈ അവസ്ഥ.
2023-ലെ തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണ് എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുകയെന്നത്. അതുകൊണ്ട് തന്നെ ആശുപത്രികളുടെ മെല്ലെപ്പോക്ക് പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടിയാണ്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ 7.2 മില്ല്യണ്‍ ജനങ്ങളാണുള്ളത്. എട്ടിലൊന്ന് ജനസംഖ്യയ്ക്ക് തുല്യമാണിത്.
ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് കുറയ്ക്കുന്നതില്‍ ചില പുരോഗതികള്‍ നേടിയിട്ടുണ്ടെന്ന് ഐഎഫ്എസ് പറയുന്നു. എന്നാല്‍ ലിസ്റ്റ് അപ്പാടെ കുറയ്ക്കുന്നതും, സഹായം ആവശ്യമുള്ളവര്‍ക്ക് ഇത് അധികമായി നല്‍കുന്നതും അത്ര വേഗത്തില്‍ നടക്കാന്‍ ഇടയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നഴ്‌സുമാര്‍, ആംബുലന്‍സ് ജോലിക്കാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങിയവര്‍ നടത്തുന്ന പണിമുടക്കുകള്‍ മഹാമാരി വരുത്തിവെച്ച ബാക്ക്‌ലോഗ് വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂവെന്ന് ഹെല്‍ത്ത് നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.