അര്‍ജന്റീന സര്‍ക്കാര്‍ തന്നെ വധിക്കാന്‍ ആഗ്രഹിച്ചിരുന്നു'; വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
ബ്യൂണസ് ഐറിസില്‍ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന കാലത്ത് തന്നെ വധിക്കാന്‍ അര്‍ജന്റീന ആഗ്രഹിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 1970കളിലെ സൈനിക സ്വേച്ഛാധിപത്യവുമായി മാര്‍പാപ്പ സഹകരിച്ചുവെന്ന തരത്തില്‍ തെറ്റായ ആരോപണങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ അങ്ങനെ തീരുമാനിച്ചത്. ഏപ്രില്‍ 29ന് ഹംഗറി സന്ദര്‍ശിക്കുന്നതിനിടെ ഈശോസഭ (ജെസ്യൂട്ട്) യുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറ്റാലിയന്‍ ജെസ്യൂട്ട് മാധ്യമമായ സിവില്‍റ്റ കത്തോലിക്കയാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്.
1998 മുതല്‍ 2013 വരെയായിരുന്നു ജെസ്യൂട്ട് വൈദികനായ ഫ്രാന്‍സിസ് മാര്‍പാപ്പ ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ് ആയി സേവനം അനുഷ്ഠിച്ചത്. 1976ല്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ച് സൈനിക ഭരണകൂടം രണ്ട് ജെസ്യൂട്ട് വൈദികരെ അറസ്റ്റ് ചെയ്തിരുന്നു. ഈ വൈദികരെ ഒറ്റിക്കൊടുത്തത് അന്നത്തെ ജെസ്യൂട്ട് സഭയുടെ സുപ്പീരിയര്‍ ആയിരുന്ന മാര്‍പാപ്പയാണെന്നായിരുന്നു ആരോപണം. 'സ്വേച്ഛാധിപത്യ കാലത്ത് സ്ഥിതിഗതികള്‍ ശരിക്കും അനിശ്ചിതത്വത്തിലായിരുന്നു. വൈദികരെ ഒറ്റിക്കൊടുത്തത് ഞാനാണെന്നുള്ള കഥകള്‍ വ്യാപിച്ചു', മാര്‍പാപ്പ പറഞ്ഞു.
താന്‍ എല്ലായ്‌പ്പോഴും ഇത് നിഷേധിക്കുകയാണ് ചെയ്തതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. പില്‍ക്കാലത്ത് വൈദികരുടെ അറസ്റ്റ് അദ്ദേഹത്തിന്റെ തെറ്റല്ലെന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഒരു പുരോഹിതന്‍ രംഗത്തെത്തിയിരുന്നു. 2010ല്‍ ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന സമയത്ത് മാര്‍പാപ്പ കോടിതിയില്‍ തന്റെ നിരപാരധിത്വം തെളിയിക്കുകയും ചെയ്തു. ഇതാണ് അര്‍ജന്റൈന്‍ പൗരനായ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സ്വന്തം രാജ്യം സന്ദര്‍ശിക്കാത്തതിന് കാരണമെന്നാണ് കരുതുന്നത്.