അയോധ്യയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു; പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പിതാവ്

അയോധ്യയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു; പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പിതാവ്
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സ്വകാര്യ സ്‌കൂളിന്റെ ടെറസില്‍ നിന്ന് വീണ് പതിനഞ്ചുകാരി മരണപ്പെട്ടു. എന്നാല്‍ മകളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ടെറസില്‍ നിന്ന് തള്ളിയിടുകയായിരുന്നെന്ന് പിതാവ് ആരോപിച്ചു. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും രണ്ട് ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ ക്ലാസ് ഇല്ലാതിരുന്നിട്ടും പ്രിന്‍സിപ്പല്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കി. രാവിലെ 8.30ന് മകള്‍ സ്‌കൂളിലേക്ക് പോയി. 9.50 ഓടെ കുട്ടി ഊഞ്ഞാലില്‍ നിന്ന് വീണ് പരിക്കേറ്റതായി പ്രിന്‍സിപ്പല്‍ വീട്ടില്‍ വിളിച്ച് അറിയിച്ചു. സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് ജീവനക്കാര്‍ പറഞ്ഞത്.

മകളുടെ ശരീരമാസകലം മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. താന്‍ സ്‌കൂളിലെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ രണ്ട് പുരുഷന്മാര്‍ക്കൊപ്പം തന്നെ പറഞ്ഞുവിട്ടെന്നും, അവരില്‍ ഒരാള്‍ കായികാധ്യാപകനായിരുന്നുവെന്നും കരഞ്ഞുകൊണ്ട് മകള്‍ എന്നോട് പറഞ്ഞു. ഇവര്‍ മകളെ കൂട്ടബലാത്സംഗം ചെയ്യുകയും, കുറ്റകൃത്യം മറച്ചുവെക്കാന്‍ കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിടുകയുമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പ്രിന്‍സിപ്പലിന്റെ മൊഴിക്ക് വിരുദ്ധമായി പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പിതാവിന്റെ പരാതിയില്‍ ബലാത്സംഗം ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

Other News in this category



4malayalees Recommends