ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനിലേക്ക് തൊടുത്ത സംഭവം; രാജ്യത്തിന് നഷ്ടം 24 കോടി

ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനിലേക്ക് തൊടുത്ത സംഭവം; രാജ്യത്തിന് നഷ്ടം 24 കോടി
ഇന്ത്യയുടെ ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് അബദ്ധത്തില്‍ പാകിസ്താനിലേക്ക് തൊടുത്ത സംഭവത്തിലെ നഷ്ടം കോടതിയില്‍ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ സംഭവത്തില്‍ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെയാണ് അറിയിച്ചത്.

ഈ സംഭവത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതിന് എതിരെ വിങ് കമാന്‍ഡര്‍ അഭിനവ് ശര്‍മ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അയല്‍രാജ്യമായുള്ള ബന്ധത്തില്‍ സംഭവം വിള്ളലുണ്ടാക്കിയെന്നും കേന്ദ്രം വിശദമാക്കി.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വിങ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. ശര്‍മയുടെ ഹര്‍ജിയില്‍ ആറാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിനും വ്യോമസേനാ മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

എന്നാല്‍, ഇത് ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്നാണ് കേന്ദ്രം നിലപാടെടുത്തത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയമായതിനാലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ഇതുസംബന്ധിച്ച് കൃത്യമായ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ട്. മിസൈല്‍ പാളിച്ചയെ സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹവും വീക്ഷിച്ചിരുന്നെന്നും കേന്ദ്രം വിശദമാക്കി. 23 വര്‍ഷത്തിനിടെ ആദ്യമായാണ് വ്യോമസേനയില്‍ ഇത്തരമൊരു നടപടിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് വൈകീട്ട് ഏഴിനാണ് രാജസ്ഥാനിലെ വ്യോമസേനാതാവളത്തില്‍ നിന്ന് ആണവേതര മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്. പാക് അതിര്‍ത്തിയില്‍നിന്ന് 124 കിലോമീറ്റര്‍ ഉള്ളിലായാണ് മിസൈല്‍ പതിച്ചത്. ഒരു വീടുള്‍പ്പെടെയുള്ള വസ്തുവകകള്‍ തകര്‍ന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം അറിയിച്ചു, സംഭവത്തില്‍ ഇന്ത്യ ഖേദവും അറിയിച്ചിരുന്നു.

Other News in this category



4malayalees Recommends