പിതാവിനേയും എട്ടുവയസുള്ള സഹോദരനേയും കൊലപ്പെടുത്തി ; 15 കാരി ആണ്‍സുഹൃത്തിനൊപ്പം പോയി ; അന്വേഷിച്ച് പൊലീസ്

പിതാവിനേയും എട്ടുവയസുള്ള സഹോദരനേയും കൊലപ്പെടുത്തി ; 15 കാരി ആണ്‍സുഹൃത്തിനൊപ്പം പോയി ; അന്വേഷിച്ച് പൊലീസ്
പിതാവിനേയും സഹോദരനേയും കൊലപ്പെടുത്തിയ കേസില്‍ 15കാരിയ്ക്കായി തിരച്ചില്‍ നടത്തി പൊലീസ്. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. 52 കാരനായ പിതാവിനെയും എട്ട് വയസ്സുള്ള സഹോദരനെയും കൊലപ്പെടുത്തി പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇരട്ടക്കൊലപാതകം നടന്നത്. രണ്ടുപേരേയും കൊലപ്പെടുത്തിയതിന് ശേഷം, പെണ്‍കുട്ടി പിതാവിന്റെ ഫോണില്‍ നിന്ന് ബന്ധുവിന് വോയ്‌സ് മെസേജ് അയക്കുകയായിരുന്നു. ബന്ധുക്കള്‍ മെസേജ് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടതെന്ന് പൊലീസ് അറിയിച്ചു. മുറിയില്‍ പിതാവിന്റെ മൃതദേഹവും ഫ്രിഡ്ജില്‍ വെച്ച നിലയിലായിരുന്നു സഹോദരന്റെ മൃതദേഹവും ഉണ്ടായിരുന്നത്.

അതേസമയം, കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം പോയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ തന്നെ പരാതിയില്‍ സുഹൃത്തിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ജയിലിലായിരുന്ന സുഹൃത്ത് ജയില്‍ മോചിതനായി. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇരുവരും ഒന്നിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ട്.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അടങ്ങുന്ന സംഘം പെണ്‍കുട്ടിക്കും സുഹൃത്തിനുമായി തിരച്ചില്‍ നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളും അവരുടെ ഫോണ്‍ നമ്പറും കയ്യിലുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ അവര്‍ ഉപയോഗിച്ച ഒരു ബൈക്ക് കണ്ടെടുത്തിയിട്ടുണ്ട്. രണ്ട് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അവരൊരുമിച്ചാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു.

Other News in this category



4malayalees Recommends