കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 100,000-ലേറെ രോഗികള്‍ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത് എ&ഇയില്‍ വെച്ചെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍. ഈ അവസ്ഥയില്‍ രോഗം സ്ഥിരീകരിക്കുമ്പോഴേക്കും ഇത് മൂര്‍ച്ഛിച്ച് ചികിത്സ അസാധ്യമാകുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഈ ഘട്ടത്തില്‍ ചികിത്സയ്ക്ക് ചെലവേറുകയും, ചികിത്സ ബുദ്ധിമുട്ടാകുകയും, രക്ഷപ്പെടാനുള്ള സാധ്യത കുറയുകയും ചെയ്യും.
ജിപിമാരുടെ സേവനങ്ങളിലെ അതൃപ്തി റെക്കോര്‍ഡ് കീഴടക്കുകയും, ഡയഗനോസ്റ്റിക് ടെസ്റ്റുകള്‍ക്ക് സുദീര്‍ഘമായ കാത്തിരിപ്പ് വേണ്ടിവരികയും ചെയ്യുമ്പോള്‍ രോഗികള്‍ക്ക് ഡോക്ടറെ നേരിട്ട് കാണുന്നത് ബുദ്ധിമുട്ടുള്ള കാര്യമായാണ് മാറുന്നത്. ഈ സ്ഥിതി അസ്വീകാര്യമാണെന്ന് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ പറയുന്നു. രോഗത്തെ തോല്‍പ്പിക്കാനുള്ള രോഗികളുടെ സാധ്യതയെ ഇത് ബാധിക്കുന്നുവെന്നും മുന്നറിയിപ്പ് നല്‍കുന്നു.
എ&ഇയില്‍ വെച്ച് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത് രോഗത്തിന് എതിരായ ദേശീയ നിലപാടുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന സൂചനയാണ് നല്‍കുന്നതെന്ന് ക്യാച്ച് അപ്പ് വിത്ത് ക്യാന്‍സര്‍ ക്യാംപെയിന്‍ ചൂണ്ടിക്കാണിച്ചു. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ കുടുംബ ഡോക്ടര്‍മാര്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയാണ് പതിവ്.
എന്നാല്‍ രോഗം കൂടി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്താനാണ് പല രോഗികളും നിര്‍ബന്ധിതരാകുന്നത്. ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയേണ്ടത് ചികിത്സയില്‍ സുപ്രധാനമാണ്. വളരെയേറെ ആളുകള്‍ക്കാണ് രോഗം തിരിച്ചറിയാന്‍ കാലതാമസം നേരിടുന്നത്, ലക്ഷണങ്ങള്‍ ഗുരുതരമായി മാറുമ്പോള്‍ എ&ഇയില്‍ എത്തുന്നതോടെ മാത്രമാണ് ക്യാന്‍സര്‍ അറിയുന്നത്. ഇത് ചികിത്സയെ ബാധിക്കും, ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ ചീഫ് എക്‌സിക്യൂട്ടീവ് മിഷേല്‍ മിച്ചല്‍ പറഞ്ഞു.