രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു എംഎല്‍എ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തു; തെളിവുമായി പി വി അന്‍വര്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു എംഎല്‍എ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തു; തെളിവുമായി പി വി അന്‍വര്‍
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ദ്രൗപദി മുര്‍മുവിന് ഒരു വോട്ട് കിട്ടിയെന്നും ഈ വോട്ട് ഒരു അബദ്ധമായി കാണാനാവില്ലെന്നും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. തെളിവ് സഹിതമാണ് പിവി അന്‍വര്‍ ആരോപണം ഉന്നയിച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കണ്‍ അഡ്വാന്‍സ് ആയിരുന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബിജെപിക്ക് നല്‍കിയ ആ വോട്ടെന്നും അന്‍വര്‍ ആരോപിച്ചു. പൊളിറ്റിക്കല്‍ നെക്സസിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

2022-ല്‍ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 എം.എല്‍.എ.മാരും വോട്ട് ചെയ്തിരുന്നു. കക്ഷിരാഷ്ട്രീയം അനുസരിച്ച് ഈ 140 വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീ. യശ്വന്ത് സിന്‍ഹക്കാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ എന്‍.ഡി.എ.യുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീമതി ദ്രൗപദി മുര്‍മുവിന് അപ്രതീക്ഷിതമായി കേരളത്തില്‍ നിന്നും 1 വോട്ട് കിട്ടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എന്‍.ഡി.എ.ക്ക് വോട്ട് വേണം എന്ന സംഘപരിവാര്‍ നിര്‍ബന്ധം നടന്നു. കേരളത്തില്‍ നിന്നു മാത്രമാണ് സംഘപരിവാറിന് വോട്ട് കിട്ടാന്‍ സാധ്യതയില്ലാതിരുന്നത്. ഈ വോട്ട് ഒരു അബദ്ധമായി കണ്ടുകൂട. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കണ്‍ അഡ്വാന്‍സ് ആയിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ബി.ജെ.പി.ക്ക് നല്‍കിയ ആ വോട്ട്. പൊളിറ്റിക്കല്‍ നെക്സസിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.

സര്‍ക്കാരിനെതിരായ ആരേപണങ്ങള്‍ കടുപ്പിക്കുകയാണ് പി വി അന്‍വര്‍. പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ധാരണയിലെത്തിയെന്ന ആരോപണവും പി വി അന്‍വര്‍ നേരത്തേ ഉയര്‍ത്തിയിരുന്നു. പാലക്കാട് സിപിഎം ബിജെപിക്കും ചേലക്കരയില്‍ ബിജെപി സിപിഎമ്മിനും വോട്ട് മറിക്കും. ഇതാണ് ഇവര്‍ തമ്മിലുള്ള ധാരണ. ഈ ധാരണകള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് എഡിജിപി എംആര്‍ അജിത്കുമാര്‍ ആണെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു. അതുകൊണ്ടാണ് അജിത്കുമാറിനെ പാര്‍ട്ടി തള്ളിപ്പറയാത്തതെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends