മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാവാതെ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യവും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡി സഖ്യവും. സഖ്യങ്ങള്‍ മാറി മറിഞ്ഞതും സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതുമാണ് അന്തിമ ഘട്ടത്തിലും മഹാരാഷ്ട്രയിലെ മുന്നണികളെ അനിശ്തത്വത്തിലാക്കുന്നത്.
ബിജെപി ഉള്‍പ്പെടുന്ന മഹായുതി 280 സീറ്റുകളില്‍ ഇതുവരെ ധാരണയിലെത്തി. എന്നാല്‍ അവശേഷിക്കുന്ന എട്ട് സീറ്റുകളില്‍ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബിജെപി 146 സ്ഥാനര്‍ഥികളുടെ പട്ടിക പുറത്തു വിട്ടിട്ടുണ്ട്. ഷിന്‍ഡെ വിഭാഗം ശിവസേന 65 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇവര്‍ക്ക് 85 സീറ്റുകളാണ് ലഭിക്കുക. ബാക്കി 20 പേരുടെ പട്ടിക വൈകാതെ പുറത്തിറക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. അജിത്പവാര്‍ വിഭാഗം എന്‍സിപി 49 സ്ഥാനാര്‍ഥികളുടേയും പട്ടികയാണ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍ ഇപ്പോഴും വ്യക്തമായിട്ടില്ല.
കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് 99 സ്ഥാനാര്‍ഥികളേയും ഉദ്ധവ് വിഭാഗം ശിവസേന 85 സ്ഥാനാര്‍ഥികളേയും ശരദ്പവാര്‍ വിഭാഗം 82 സ്ഥാനാര്‍ഥികളേയും തീരുമാനിച്ചു. ഘടകകക്ഷികള്‍ക്ക് 18 സീറ്റുകള്‍ നല്‍കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സിപിഎം നാല് സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാസിക്കിലെ കള്‍വണും പാല്‍ഘറിലെ ദഹാനുവും പാര്‍ട്ടിക്ക് അനുവദിച്ചിട്ടുണ്ട്. സോളാപുര്‍സിറ്റി സെന്‍ട്രല്‍, നാസിക്വെസ്റ്റ് എന്നീ മണ്ഡലങ്ങള്‍ കൂടി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ഈ അനിശ്ചിതത്വം തിരഞ്ഞെടുപ്പിന് ശേഷവും നിലനില്‍ക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിയുന്ന അവസ്ഥയിലാണ്. ശിവസേനയിലെ പിളര്‍പ്പ്, മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ തകര്‍ച്ച, ഇതിന് പിന്നാലെ ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവും ഭരണസഖ്യത്തില്‍ ചേര്‍ന്നതും ഒക്കെ സീറ്റ് വിഭജനത്തെ സ്വാധീനിക്കുകയാണ്.