ഗാസയിലെ ആശുപത്രിയില്‍ നിന്ന് നൂറോളം പേരെ തടവിലാക്കി ഇസ്രയേല്‍ സേന; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന കുട്ടികള്‍ക്ക് ദാരുണാന്ത്യം, ശേഷിക്കുന്നത് ഒരു ഡോകടര്‍ മാത്രം

ഗാസയിലെ ആശുപത്രിയില്‍ നിന്ന് നൂറോളം പേരെ തടവിലാക്കി ഇസ്രയേല്‍ സേന; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന കുട്ടികള്‍ക്ക് ദാരുണാന്ത്യം, ശേഷിക്കുന്നത് ഒരു ഡോകടര്‍ മാത്രം
ഗാസയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ ഇരച്ചുകയറി ഇസ്രയേല്‍ സേന. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നൂറോളം പേരെ പിടിച്ചുകൊണ്ടുപോയെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികള്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരെയും ഇസ്രയേല്‍ സൈന്യം കൊണ്ടുപോയതോടെ ഒരു ഡോക്ടര്‍ മാത്രമാണ് ഇപ്പോള്‍ അവിടെ അവശേഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ഇസ്രയേല്‍ സൈന്യം ഇരച്ചുകയറിയത്. ഇസ്രയേല്‍ സൈന്യം ആശുപത്രിക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും വലിയൊരു ഭാഗം തീവെച്ച് നശിപ്പിക്കുകയും കവാടങ്ങള്‍ തകര്‍ക്കുകയും മതില്‍ പൊളിക്കുകയും ചെയ്തതായും ആരോഗ്യ മന്ത്രാലയം ആരോപിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാരെയും ജീവനക്കാരില്‍ ഭൂരിപക്ഷം പേരെയും പിടിച്ചുകൊണ്ടു പോയെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. മരുന്നുകളോ ഭക്ഷണമോ ഇല്ലാതെ പ്രവര്‍ത്തിക്കാനാവാത്ത തരത്തിലേക്ക് ആശുപത്രിയെ ഇസ്രയേല്‍ സൈന്യം മാറ്റിയെന്നും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ആശുപത്രിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഹമാസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ഇസ്രയേല്‍ സൈന്യം തിങ്കളാഴ്ച അറിയിച്ചത്. ആശുപത്രില്‍ പ്രവേശിച്ചത് സ്ഥിരീകരിച്ച ഇസ്രയേല്‍ പ്രതിരോധ സേന, ഈ ആശുപത്രി ഹമാസ് ഉപയോഗിച്ചുവരികയായിരുന്നു എന്ന് ആരോപിച്ചു. ആയുധങ്ങളും പണവും ഹമാസുമായി ബന്ധമുള്ള രേഖകളും ഇവിടെ നിന്ന് കണ്ടെത്തിയതായും ഒക്ടോബര്‍ ഏഴാം തീയ്യതിയിലെ ആക്രമണത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ ചില ഹമാസ് പ്രവര്‍ത്തകര്‍ ഇവിടെ ആശുപത്രി ജീവനക്കാരെന്ന വ്യാജേന കഴിഞ്ഞുവരികയായിരുന്നു എന്നും ഇസ്രയേല്‍ സേന ആരോപിച്ചു.

ആശുപത്രിക്ക് കുറഞ്ഞ നാശനഷ്ടങ്ങള്‍ മാത്രമാണ് വരുത്തിയതെന്നും ഇസ്രയേല്‍ സേന വാദിക്കുന്നുണ്ട്. ആക്രമണത്തിനായി ഉപയോഗിക്കാന്‍ സാധ്യതയുള്ള ഓക്‌സിജന്‍ ടാങ്ക് പോലുള്ളവ നശിപ്പിച്ചെന്ന് ഇസ്രയേല്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. ആളുകളെ നഗ്‌നരാക്കി പരിശോധിച്ചെന്നും ആശുപത്രിയിലുണ്ടായിരുന്നവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെന്നും ആശുപത്രിയിലെ നഴ്‌സുമാരില്‍ ചിലര്‍ അറിയിച്ചു. എന്നാല്‍ പരിശോധനയ്ക്ക് ശേഷം വസ്ത്രങ്ങള്‍ നല്‍കിയെന്നാണ് ഇസ്രയേല്‍ വാദം. ഒക്‌സിജന്‍ സ്റ്റേഷന്റെയും ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചതായും ആശുപത്രി ജീവനക്കാര്‍ പറയുന്നു.




Other News in this category



4malayalees Recommends