രണ്ടാം ഭാര്യയെ അമ്മയെന്ന് വിളിക്കാന്‍ വിസമ്മതിച്ച മകനെ കൊലപ്പെടുത്തിയ പിതാവിന് ജീവപരന്ത്യം തടവ് ശിക്ഷ. മുംബൈയിലെ സെഷന്‍സ് കോടതിയാണ് 49കാരന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചത്. 2018 ഓഗസ്റ്റ് 24നായിരുന്നു മുംബൈയിലെ ദോഗ്രി സ്വദേശിയായ സലിം ഷെയ്ഖ് മകനായ ഇമ്രാന്‍ ഷെയ്ഖിനെ കുത്തിക്കൊലപ്പെടുത്തിയത്.
മകന്റെ മരണത്തിന് പിന്നാലെ സലിമിന്റെ ആദ്യ ഭാര്യയും സലീമിന്റെ അമ്മയുമായ പര്‍വീണ്‍ ഷെയ്ഖാണ് പൊലീസില്‍ പരാതി നല്‍കിയത്. മകനും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ സഹായം തേടി എത്തിയിരുന്നു. എന്നാല്‍ പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയപ്പോഴേയ്ക്കും ഇമ്രാന്‍ കൊലര്രപ്പെട്ടിരുന്നു. രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന 20കാരനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. മരിച്ച നിലയിലായിരുന്നു യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
വീട്ടില്‍ വച്ച് നടന്ന നരഹത്യയാണ് സംഭവമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ഇത് സ്ഥിരീകരിക്കാന്‍ ആവില്ലെന്നുമാണ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ അജിത് ചവാന്‍ കോടതിയെ അറിയിച്ചത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ലഹരിയുടെ സ്വാധീനത്തില്‍ യുവാവ് സ്വയം പരിക്കേല്‍പ്പിച്ച് മരിച്ചതായാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
സംഭവത്തിന് സാക്ഷികളില്ലെന്നും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്നുമാണ് സലിമീന്റെ അഭിഭാഷക വാദിച്ചത്. മദ്യപിച്ച് വന്ന മകന്‍ വീട്ടിലെ സാധനങ്ങള്‍ എറിഞ്ഞതായും ഭര്‍ത്താവും മകനും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും യുവാവിന്റെ അമ്മ ക്രോസ് വിസ്താരത്തിനിടയില്‍ വിശദമാക്കിയിരുന്നു. എന്നാല്‍ അമ്മയെന്നും ഭാര്യയെന്നും ഉള്ള അവസ്ഥയിലെ വൈകാരിക പ്രസ്താവനയായാണ് ഇതിനെ കോടതി വിലയിരുത്തിയത്. മകനെന്ന പരിഗണന പോലുമില്ലാതെ കത്രിക ഉപയോഗിച്ച് ദയയില്ലാതെ നടന്ന ആക്രമണം എന്നാണ് കോടതി സംഭവത്തേക്കുറിച്ച് പറയുന്നത്.