യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സിഇഒയുടെ കൊലപാതകം, കണ്ടെത്തിയ കുറിപ്പുകള്‍ നിര്‍ണ്ണായകം

യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സിഇഒയുടെ കൊലപാതകം, കണ്ടെത്തിയ കുറിപ്പുകള്‍ നിര്‍ണ്ണായകം
അമേരിക്കയിലെ പ്രശസ്തമായ ഇന്‍ഷുറന്‍സ് സ്ഥാപന സിഇഒ ബ്രയാന്‍ തോംസണ്‍ കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകളുടെ കേസിലെ എഴുത്തുകളും അന്വേഷണ വിധേയമാക്കുന്നു. ഇന്‍ഷുറന്‍സ് വ്യവസായ രംഗത്ത് പതിവായി ഉപയോഗിക്കപ്പെടുന്ന മൂന്ന് വാക്കുകളാണ് വെടിയുണ്ടകളുടെ ഷെല്ലില്‍ കുറിച്ചിട്ടുള്ളത്. കാലതാമസം എന്നര്‍ത്ഥമാക്കുന്ന ഡിലേ(Delay), നിഷേധിക്കുക എന്നര്‍ത്ഥം വരുന്ന (Deny), തരം താഴ്ത്തുക എന്നര്‍ത്ഥം വരുന്ന ഡിപോസ് (Depose)എന്നീ മൂന്ന് വാക്കുകളാണ് വെടിയുണ്ടകളുടെ ഷെല്ലില്‍ കുറിച്ചിട്ടുള്ളത്.

കൊലപാതക കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണെങ്കിലും അക്രമവുമായി ബന്ധപ്പെട്ട് വെടിയുണ്ടകളുടെ ഷെല്ലില്‍ കണ്ടെത്തിയ വാക്കുകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട കഴിവുകളേക്കുറിച്ചുള്ള പ്രശസ്തമായ ബുക്കിന്റെ പേരും ഈ മൂന്ന് വാക്കുകളായിരുന്നു. പോളിസികളുമായി ബന്ധപ്പെട്ട പ്രതിരോധത്തിന് ഈ വാക്കുകള്‍ സാധാരണയായി ഉപയോഗിക്കപ്പെടാറുണ്ട്.

വലിയ രീതിയില്‍ ക്ലെയിം നിഷേധിക്കുന്നതിന്റെ പേരില്‍ അടുത്തിടെ രൂക്ഷ വിമര്‍ശനം നേരിട്ട ഇന്‍ഷുറന്‍സ് കമ്പനിയുടെ സിഇഒ ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസത്തില്‍ നീതിന്യായ വകുപ്പും ഇന്‍ഷുറന്‍സ് സ്ഥാപനത്തിനെതിരെ നടപടിയും എടുത്തിരുന്നു. 2004 മുതല്‍ കമ്പനിയുടെ ഭാഗമായിരുന്ന ബ്രയാന്‍ 2021ലാണ് ബ്രയാന്‍ തോംസണ്‍ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് എത്തിയത്.

അമേരിക്കയിലെ മിനസോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് പോവുകയായിരുന്ന ബ്രയാന്‍ തോംസണെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 അടി ദൂരെ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. ഇയാള്‍ പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് മക്കളുടെ പിതാവായ ബ്രയാന്‍ തോംസണ് 50 വയസായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ് യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍. സിഇഒയുടെ കൊലപാതകത്തിന് പിന്നാലെ നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കിയിരുന്നു.



Other News in this category



4malayalees Recommends