പത്തു രൂപ അധികം നല്‍കിയില്ല; വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ബസ് കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനം

പത്തു രൂപ അധികം നല്‍കിയില്ല; വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ബസ് കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനം
ബസ് യാത്രയ്ക്കിടെ പത്ത് രൂപ അധികം നല്‍കിയില്ലെന്ന് ആരോപിച്ച് എഴുപത്തിയഞ്ച് വയസുകാരന് കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനം. വിരമിച്ച ഐഎഎസ് ഓഫീസറായ ആര്‍ എല്‍ മീണയ്ക്കാണ് കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഉദ്ദേശിച്ച ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ സാധിക്കാത്തത് മൂലം കണ്ടക്ടര്‍ മീണയോട് അധിക പൈസ ചോദിച്ചതും, മീണ അത് നല്‍കാന്‍ നിരസിച്ചതുമാണ് പ്രശ്‌നത്തിന് കാരണമായത്. ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാന്‍ഡിലായിരുന്നു മീണയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. തന്റെ സ്റ്റോപ്പ് എത്തിയാല്‍ അറിയിക്കണമെന്ന് മീണ കണ്ടക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ടക്ടര്‍ അത് ചെയ്യാതിരിക്കുകയും അധിക യാത്രയ്ക്ക് 10 രൂപ അധികം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ആദ്യം ഇരുവരും തമ്മില്‍ വലിയ വാഗ്വാദമാണ് ഉണ്ടായത്. തുടര്‍ന്ന് അധിക്ഷേപം സഹിക്കന്‍ വയ്യാതായതോടെ മീണയാണ് ആദ്യം കണ്ടക്ടറുടെ മുഖത്ത് അടിയ്ക്കുന്നച്. തുടര്‍ന്ന് കണ്ടക്ടര്‍ അതിശക്തമായി, മീണയുടെ പ്രായം പോലും നോക്കാതെ മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ബസില്‍ നിന്ന് ഇറക്കിവിട്ടു.

തന്നെ മര്‍ദിച്ചതില്‍ കണ്ടക്ടറായ ഘന്‍ശ്യാം ശര്‍മയ്ക്കെതിരെ മീണ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസ് അന്വേഷിക്കുകയാണെന്നും നിലവില്‍ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തതായുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Other News in this category



4malayalees Recommends